മനാമ: കൂടിച്ചേരലുകളില്ലാതെ ബഹ്‌റൈനിലും ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷം. ഇന്ത്യന്‍ എംബസിയില്‍ നടന്ന ലളിതമായ ചടങ്ങിൽ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ പതാക ഉയര്‍ത്തി. എംബസിയിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോങ്ങള്‍ വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലൈവ് സ്ട്രീം സൗകര്യമേര്‍പ്പെടുത്തിയിരുന്നു.
കോവിഡ് -19 മഹാമാരിക്കിടയിലും ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്ന ബഹ്റൈന്‍ ഭരണ നേതൃത്വത്തോട് നന്ദിയറിയിക്കുന്നതായി അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, ഹൈ ടെക് മേഖലകള്‍, ആരോഗ്യം, പുനരുപയോഗ ഊര്‍ജം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ബഹ്‌റൈനുമായുള്ള സഹകരണം ശക്തപ്പെടുത്താനും വ്യാപിപ്പിക്കാനും പരിശ്രമിക്കും. ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഇന്ത്യാ ബഹ്റൈന്‍ സൗഹൃദം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും അംബാസിഡര്‍ ആശംസിച്ചു.