ദുബായ്: ഗതാഗതരംഗത്ത് ദുബായ് മറ്റൊരു ഹൈടെക് സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിക്കുന്നു. അതിവേഗ സസ്‌പെൻഡഡ് റെയിൽ പദ്ധതിയാണ് ദുബായിൽ ഒരുങ്ങുന്നത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ഹൈടെക് സസ്‌പെൻഡഡ് ഗതാഗതസംവിധാനത്തിൽ പ്രമുഖരായ സ്‌കൈട്രാൻ എന്ന ആഗോള കമ്പനിയും ചേർന്നാണ് അതിവേഗ സസ്‌പെൻഡഡ് റെയിൽ പദ്ധതി തയ്യാറാകുന്നത്.
റോഡിന് മുകളിൽ പാലം പോലെ ഒരുക്കുന്ന പാതയിൽ തൂങ്ങിക്കിടക്കുന്ന വിധത്തിലാണ് സസ്‌പെൻഡഡ് റെയിലിന്റെ ഘടന. ഇതിലൂടെ ഡ്രൈവറില്ലാ വാഹനങ്ങൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ പായും. ആറു ലൈനുകളുള്ള ഒരു റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളതിലധികം പേർക്ക് ഇതുവഴി യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. കമ്പനിയുടെ ആദ്യ പദ്ധതി അടുത്തവർഷം യാഥാർഥ്യമാകും. നിലവിൽ രണ്ടു പരീക്ഷണകേന്ദ്രങ്ങളിലായി ഇതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.
2030-ഓടെ ദുബായിലെ വാഹനങ്ങളിൽ 25 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങളാകണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ഒരുക്കുന്നത്. ഹൈടെക് ഗതാഗതസംവിധാനങ്ങൾ ദുബായിലെ യാത്രച്ചെലവ് 44 ശതമാനം കുറയ്ക്കുമെന്നും സമ്പദ് വ്യവസ്ഥയിലേക്ക് 22 ബില്യൺ ദിർഹം പ്രതിവർഷം നേടിത്തരുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗതാഗതരംഗത്ത് ആധുനിക സാങ്കേതികത ഉപയോഗിച്ച് സമഗ്രവും സുരക്ഷിതവുമായ മാറ്റങ്ങൾ വരുത്താനുള്ള ആർ.ടി.എ.യുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് റെയിൽ ഏജൻസി ചീഫ് എക്‌സിക്യുട്ടീവ് അബ്ദുൽ യൂനസ് പറഞ്ഞു.