ദുബായ്: യു എ ഇ യിലെ ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്ന 12 വർഷത്തെ പദ്ധതിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം ലഭിച്ചു. ഞായറാഴ്ച അബുദാബി പ്രസിഡൻഷ്യൽ പാലസിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അധ്യക്ഷത വഹിച്ച കാബിനറ്റ് യോഗത്തിലാണ് ‘നാഷണൽ സ്ട്രാറ്റജി ഫോർ വെൽ ബീങ് 2031’-ന് അനുമതി നൽകിയത്. വിവിധ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ഗുണപരമായരീതിയിൽ ജീവിതനിലവാരം ഉയർത്തി ആഗോളതലത്തിൽ മാതൃകയാകുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
യു.എ.ഇ. നിവാസികളുടെ ശാരീരിക-മാനസിക-ഡിജിറ്റൽ ആരോഗ്യം മുൻ നിർത്തിയുള്ള 90 പദ്ധതികളാണ് ഈ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബബന്ധങ്ങളും തൊഴിൽസാഹചര്യങ്ങളും മെച്ചപ്പെടുത്തി രാജ്യത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ പുതിയ നയത്തിലൂടെ സാധിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം വ്യക്തമാക്കി.
വ്യക്തികൾ, സമൂഹം, രാജ്യം എന്നീ മൂന്ന് തലങ്ങളിലായാണ് ജീവിതനിലവാരസൂചിക കേന്ദ്രീകരിക്കുന്നത്. ഇത് വിലയിരുത്താൻ ഒരു നിരീക്ഷണസമിതിയും രൂപീകരിച്ചിട്ടുണ്ട്. ജീവിതനിലവാര സൂചികകൾ പരിശോധിക്കുക, റിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിക്കുക, ഗവൺമെന്റ് ജീവനക്കാർക്ക് പരിശീലന പരിപാടികൾ നിർദേശിക്കുക, നയം നടപ്പാക്കാൻ നാഷണൽ വെൽബീങ് കൗൺസിൽ രൂപീകരിക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകൾ. ഈ നയം നടപ്പാക്കുമ്പോൾ മുൻഗണന നൽകേണ്ട 14 മേഖലകൾ ഏതെന്നും മന്ത്രിസഭായോഗം വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇ. ആരോഗ്യമേഖലയുടെ പരിഷ്കരണം മുൻനിർത്തി മെഡിക്കൽ ലയബിലിറ്റി നിയമത്തിലും കാബിനറ്റ് മാറ്റങ്ങൾ വരുത്തി. ചികിത്സയിൽവരുന്ന പിഴവുകളെക്കുറിച്ചും അവയെക്കുറിച്ച് പരാതിപ്പെടാനുള്ള രീതികളുമൊക്കെ കൃത്യമായി അനുശാസിക്കുന്നതാണ് പുതിയ നിയമം.