മനാമ: ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് അതി ഭയാനകമായ രീതിയിൽ വർദ്ധിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ അദ്ദേഹത്തിന് ബഹ്‌റൈൻ പ്രതിഭ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
“കഴിഞ്ഞ നാൽപ്പത്തിയഞ്ച് വര്ഷങ്ങൾക്കുള്ളിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ 46 കോടി ജനങ്ങൾ തൊഴിലാളികൾ ആണ്. ഇവർക്ക് തുച്ഛ വരുമാനം ആണ് ലഭിക്കുന്നത്. അതിൽ 62 ശതമാനത്തിനും സ്ഥിര നിയമനമോ തൊഴിൽസ്ഥിരതയോ ഇല്ല. സാങ്കേതിക വിദ്യയുടെ വളർച്ചയെ തുടർന്ന് റോബോട്ടുകൾ ആണ് ഇപ്പോൾ പണിയെടുക്കുന്നത്. തൊഴിലാളികൾ ഇല്ലാത്ത വ്യവസായം ആണ് ആധുനിക മുതലാളിത്വം ലക്ഷ്യമിടുന്നത്. അപ്പോൾ പണിമുടക്കും, അവകാശ സംരക്ഷണവും, ആനുകൂല്യങ്ങളും ഒന്നും ആവശ്യം വരുന്നില്ല. ഇത് പരിമിത കുത്തകകളിൽ രാജ്യത്തിൻറെ സമ്പത്തു കുമിഞ്ഞു കൂടാൻ കാരണമാകുന്നു. ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 78 ശതമാനം വെറും 110 ശതകോടീശ്വരൻ മാരിൽ മാത്രം ആണ് ഉള്ളത്. ഇത്തരം സമ്പന്ന വർഗ്ഗ താല്പര്യം സംരക്ഷിക്കുന്ന ഭരണകൂടങ്ങൾ ആണ് ഇന്ത്യയിലടക്കം ലോകത്തു ഭൂരിപക്ഷവും. അധ്വാനം വിൽക്കുന്ന തൊഴിലാളി ആണ് സമ്പത്തു ഉൽപ്പാദിപ്പിക്കുന്നത്. അങ്ങനെ ആണ് ഓരോ രാജ്യവും വളരുന്നത്. തൊഴിലാളിയുടെ അധ്വാനത്തിന്റെ വിലയാണ് സമ്പത്ത് ” എന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ പൊതുമേഖലയാണ് ഇന്ത്യയുടെ സമ്പത്തിന്റെ അടിസ്ഥാനം. എന്നാൽ അവയെ ആകെ വിറ്റുതുലക്കുക ആണ് മോഡി സർക്കാർ ചെയ്യുന്നത് ഏഴര ലക്ഷം കോടിയുടെ പൊതുമേഖലാ ഓഹരികൾ ആണ് ഈ അടുത്ത കാലത്തു തന്നെ വിറ്റത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരന്ദ്രേമോദിയെ താരപരിവേഷത്തോടെ അമേരിക്കയില്‍ അവതരിപ്പിച്ച ‘ഹൗഡി മോഡി’ പരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്ന കമ്പനി പെട്രോനെറ്റുമായി വമ്പന്‍ കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രകൃതിവാതക എണ്ണ ഖനന കമ്പനിയായ ടെലൂറിയനാണ് ഇന്ത്യയിലെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോനെറ്റുമായി കരാറായത്. ഇന്ത്യയിലെ പ്രധാന പൊതുമേഖല എണ്ണക്കമ്പനികളായ ഗെയ്ല്‍, ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്തസംരംഭമാണ് പെട്രോനെറ്റ്. കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലുമാണ് പെട്രോനെറ്റിന്റെ ടെര്‍മിനലുകള്‍ ഉള്ളത്.
എന്നാൽ ഇത്തരം സമീപനങ്ങൾക്കുള്ള ബദലും ആയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രവർത്തിക്കുന്നത്. പൊതു വിദ്യാഭാസം, ആരോഗ്യം, ഭവന നിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാ രംഗങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുൻപിൽ ആണ്. ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുക എന്നതാണ് വളർച്ചയുടെ നിദാനം. അതിനു വഴിവെക്കുന്നതാകട്ടെ തൊഴിലാളിക്ക് ലഭിക്കുന്ന ജോലിയും ന്യായമായ കൂലിയും ആണ്.1957 മുതൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ ഇതിനാണ് പരിശ്രമിച്ചത്. എസ് എൽ സി സി വരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് 1957 ലെ ഇ എം എസ് സർക്കാർ ആണ്. അതിന്റെ കൂടി ഭാഗമാണ് മലയാളികളുടെ ഗൾഫ് പ്രവാസവും അതിന്റെ ഭാഗമായി കേരളം നേടിയ പുരോഗതിയും എന്ന് അദ്ദേഹം പറഞ്ഞു.
ചുറ്റിനും ഉള്ള പട്ടിണി പാവങ്ങൾ ആണ് ദൈവങ്ങൾ എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. സമൂഹം നമുക്ക് എന്ത് ചെയ്തു എന്ന ചോദ്യത്തിന് അപ്പുറം നാം സമൂഹത്തിനുവേണ്ടി എന്ത് ചെയ്തു എന്ന് കൂടി ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു . ഈ അർത്ഥത്തിൽ പ്രവാസമേഖലയിൽ പ്രതിഭ ഉൾപ്പെടയുള്ള സംഘടനകൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം ആണ്. ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷൻ ആയിരുന്നു. സെക്രെട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതവും പി .ശ്രീജിത് ആശംസ പ്രസംഗവും നടത്തി.