മനാമ: പ്രശസ്ത ഗായകനും മുൻ ബഹ്റൈൻ പ്രവാസിയുമായ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‌ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിൻ ആസാദ്. 1979 ലായിരുന്നു ബഹ്റൈനിലെത്തിയത്. തുടർന്ന് സംഗീതത്തോടുള്ള അഭിനിവേശം കൊണ്ട് ഗായകൻ അഫ്സലിന്റെ സഹോദരനായ ഷംസ് കൊച്ചിൻ രൂപീകരിച്ച രാഗം ഓർക്കസ്ട്രയിലും ഗായകനായി ബഹ്റൈനിലും ശ്രദ്ധ പിടിച്ചുപറ്റി. നാട്ടിൽ നിന്നും വരുന്ന പ്രശസ്തർക്കൊപ്പം പാടാനുള്ള അവസരങ്ങളും ലഭിച്ചു. പത്ത് വർഷങ്ങൾക്ക് ശേഷം ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ചെങ്കിലും വിവിധ വേദികളിൽ ഇന്ത്യയിലുടനീളം ഷോ കളായ് മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ അനശ്വരമാക്കുമായിരുന്നു ആസാദ്. മുഹമ്മദ് റാഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു. റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളിൽ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമ്മോറിയൽ ഓർക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്, സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരിൽ ഒരാളുമായിരുന്നു.
സക്കീന ആസാദാണ് ഭാര്യ. മക്കൾ: നിഷാദ് ആസാദ്, ബിജു ആസാദ്. മരുമക്കൾ: ഷംജ നിഷാദ്, ഫെമിന ബിജു. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ നടക്കും.