മനാമ: എൻഡോസൾഫാൻ ഇരകൾക്കായി ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി കാസർഗോഡ് എൻമകജെ പഞ്ചായത്തിൽ 50 സെന്റ് സ്ഥലത്ത് വാഗ്ദാനം ചെയ്ത പുനരധിവാസ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സിംസ് അംഗമായ അലക്സ് സക്കറിയ സംഭാവന ചെയ്ത സ്ഥലത്താണ് 3650 ചതുരശ്ര അടി വിസ്തൃതിയിൽ 2-തവണയായി പണിയുവാൻ ഉദ്ധേശിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണങ്ങൾക്ക് തുടക്കമായത്.
ശിലാസ്ഥാപന കർമ്മം നാട്ടുകാരുടെയും, ബഹ്റൈനിലെ മാധ്യമ പ്രവർത്തകനായ രാജീവ് വെള്ളിക്കോത്തിന്റെയും സന്നിധ്യത്തില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയായ ദയബായി നീർവഹിച്ചു. ബഹ്റൈന്‍ സീറോ മലബാര്‍ സൊസൈറ്റിയുടെ (സിംസ്) കഴിഞ്ഞ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള വര്‍ക്ക് ഓഫ് മേഴ്സി അവാർഡ് സ്വീകരിച്ച് സംസരിക്കവെ ആയിരുന്നു ദയാബായി എൻഡോസൾഫാൻ ഇരകൾക്കായി ഇത്തരമൊരു ആഗ്രഹം അറിയച്ചത്. ഇത് പ്രകാരമായിരുന്നു കാസർഗോഡ് തന്നെ സ്ഥലം കണ്ടെത്തി പുനരധിവാസ കേന്ദ്രത്തിന് സിംസ് മുന്നിട്ടിറങ്ങിയത്.
ദുരിത ബാധിതർക്ക് ഒരു ആശ്രയ കേന്ദ്രമായി മാറുവൻ ഈ സംരംഭത്തിന് കഴിയുമെന്ന് പ്രോജക്ട് കോർഡിനേറ്റർ സനിപോൾ പ്രത്യാശ പ്രകടിപ്പിച്ചു. 50 ലക്ഷത്തോളം ബജറ്റ് വരുന്ന ഈ പുനരധിവാസ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ എവരുടെയും സഹകരണത്തോടെ എത്രയും പെട്ടന്ന് തന്നെ ചെയ്തുതീർക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിംസ് പ്രസിഡന്റ് ചാൾസ് ആലുക്ക അറിയിച്ചു.