ബോളിവുഡ് സിനിമയുടെ സുവർണ തലമുറയുടെ ഭാഗമായിരുന്ന നടൻ റിഷി കപൂർ അന്തരിച്ചു. മുംബൈയിലെ സർ എച്ച്. എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു.
2018 ൽ ക്യാൻസർ രോഗബാധിതനായതിനെത്തുടർന്ന് യുഎസിൽ ചികിത്സയിലായിരുന്ന റിഷി കപൂർ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തിയത്. നടൻ രാജ് കപൂറിന്റെ മകനും, രൺബീർ കപൂറിന്റെ പിതാവുമാണ്. മരണ സമയത്ത് ഭാര്യ നീതു കപൂറും ഒപ്പമുണ്ടായിരുന്നു.
1952 സെപ്റ്റംബർ 4 നാണ് ഇദ്ദേഹം ജനിച്ചത്. 1970 ൽ ‘മേരാ നാം ജോക്കർ’ എന്ന ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ അവാർഡ് നേടിയിരുന്നു. രോഗബാധിതനായതിനെത്തുടർന്ന് ഏറെ നാളായി സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന റിഷി കപൂർ വീണ്ടും തിരിച്ചെത്തുകയാണെന്നാണ് റിപ്പോർട്ടുകൾക്കിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്.