റിയാദ്: ഒക്ടോബര്‍ നാല് മുതല്‍ ഉംറ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കി സൗദി. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം പുനരാരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. നാല് ഘട്ടമായാണ് ഉംറ പുനരാംഭിക്കുന്നത്. നിലവില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുമതി. രാജ്യത്തെ തീര്‍ത്ഥാടകരായ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. നിലവിലെ കൊവിഡ് വ്യാപനം മുഴുവനായും ഇല്ലാതായെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിനുള്ള അനുമതി ലഭിക്കു.
ഒക്ടോബര്‍ നാലിന് തുടങ്ങുന്ന ആദ്യഘട്ടത്തില്‍ പ്രതിദിനം 6000 ആഭ്യന്തര തീര്‍ഥാടകരെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കാന്‍ അനുവദിക്കും. ഹറമിലെ മൊത്തം ഉള്‍ക്കൊള്ളല്‍ ശേഷിയുടെ 30 ശതമാനമാണ് 6000 തീര്‍ഥാടകര്‍. ഒക്ടോബര്‍ 18നാണ് രണ്ടാംഘട്ടം ആരംഭിക്കുക. ഇതില്‍ ഹറമിലെ ആകെ ഉള്‍ക്കൊള്ളല്‍ ശേഷിയുടെ 75 ശതമാനത്തിന് അതായത് 15,000 തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കും. കൂടാതെ മദീന സിയാറത്തിനും രണ്ടാം ഘട്ടത്തില്‍ അനുമതിയുണ്ടാവും. നവംബര്‍ ഒന്നിന് തുടങ്ങുന്ന മൂന്നാം ഘട്ടത്തില്‍ 100 ശതമാനത്തിനും അതായത് 20,000 പേര്‍ക്കും ഉംറക്ക് അനുമതി നല്‍കും. രണ്ടാംഘട്ടം മുതല്‍ മക്ക ഹറമില്‍ പ്രതിദിനം 40,000 പേരെ നമസ്‌കാരത്തിനെത്താന്‍ അനുവദിക്കും.