മനാമ: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ എല്ലാം കുറ്റവിമുകതമാക്കിയ വിധി ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരം ആണെന്ന് ബഹ്റൈന്‍ പ്രതിഭ. വിധി പുറപ്പെടുവിക്കാന്‍ നീണ്ട 28 വര്‍ഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആര്‍എസ്എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്. പ്രതിഭ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തില്‍ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ലഖ്നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികള്‍ മുഴുവന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാല്‍ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കളങ്കപ്പെടുത്തുമെന്നും പ്രതിഭ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടന ബെഞ്ച് പള്ളിപൊളിക്കലിനെ ‘അസാമാന്യമായ’ നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഇപ്പോള്‍ ഈ വിധി. സാംസ്‌കാരിക ദേശീയതയുടെ പേരില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈ വിധി എന്നും ബഹ്റൈന്‍ പ്രതിഭ പ്രസിഡന്റ് കെ എം സതീഷ് , ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.