മനാമ: ദീർഘകാല പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് പോകുന്ന ദാമു കോറോത്തിനും, രഞ്ജിത്ത് പൊടിക്കാരനും സഹൃദയവേദി ഊഷ്മളമായ യാത്രയയപ്പ് നൽകി. വടകര സഹൃദയ വേദിയുടെ പ്രാരംഭകാലം മുതൽ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്ന രണ്ടുപേരും സംഘടന നടത്തിയ വടകര മഹോത്സവം ഉൾപ്പെടെ ഒട്ടു മിക്ക പരിപാടികളിലും അരങ്ങിലും അണിയറയിലും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളാണ് എന്ന് സംഘടനയുടെ മുതിർന്ന നേതാക്കൾ യാത്രയയപ്പ് യോഗത്തിൽ അഭിപ്രായപ്പെട്ടു.
സംവിധായകൻ, രംഗപടം, ചമയം എന്നിവയിലെല്ലാം പ്രാവീണ്യം തെളിയിച്ച ദാമു കോറോത്ത് വടകര സഹൃദയവേദിയിൽ മാത്രമല്ല ഇന്ത്യൻ ക്ലബ്ബ്, ബഹ്റൈൻ കേരളീയ സമാജം തുടങ്ങി ഒട്ടുമിക്ക കലാ സാംസ്കാരിക കേന്ദ്രങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ കടത്തനാടിൻ്റെ സാംസ്കാരിക തനിമയുള്ള നാടൻ കലാരൂപങ്ങളും ശില്പങ്ങളും നിർമ്മിച്ച് മുക്തകണ്ഠം പ്രശംസ നേടിയിട്ടുണ്ട്. ബഹ്റൈനിലെ പ്രശസ്തമായ കലാസാംസ്കാരിക കേന്ദ്രങ്ങളിൽ നാടകം, എഴുതിയും, അവതരിപ്പിച്ചും വടകരയുടെ സാന്നിധ്യമുറപ്പിക്കുന്നതിൽ ദാമുകോറോത്ത് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിൻ്റെ തുടക്കത്തിൽ നാട്ടിൽ നിന്ന് പുതുതായി എത്തുന്ന നാട്ടുകാരായ ഒട്ടേറെ പേർക്ക് ജോലിയും, തമസ സൗകര്യമൊരുക്കി സഹായിച്ചതും ആശംസാ പ്രസംഗികരായ പലരും ഓർമ്മിപ്പിച്ചു. ബഹ്റൈനിൽ ഒട്ടേറെ ശിഷ്യന്മാരും നല്ലൊരു സുഹൃദ് വലയവും അദ്ദേഹത്തിനുണ്ട്. അതേ പോലെ മൂന്നു പതിറ്റാണ്ട് ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ച രഞ്ജിത്ത് പൊടിക്കാരനും നിരവധി ഷോർട്ട് ഫിലിംമുകളും, സ്കിറ്റുകളും നിർമ്മിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ വിപുലമായ ഒരു യാത്രയയപ്പ് സംഘടിപ്പിക്കുന്നത് അസാധ്യമായതിനാൽ സഹൃദയ വേദിയുടെ നിർവാഹക സമിതിയും പ്രവർത്തക സമിതിയും മാത്രമാണ് യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചത്.
സംഘടനയുടെ പ്രസിഡണ്ട് സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽസെക്രട്ടറി വിനീഷ് എം.പി സ്വാഗതം പറഞ്ഞു. ട്രഷറർ ഷാജി വളയം, രക്ഷാധികാരികളായ ആർ.പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ ചന്ദ്രൻ, ശിവദാസ്, എം ശശിധരൻ, ദേവീസ് ബാലകൃഷ്ണൻ, ശിവകുമാർ കൊല്ലറോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡണ്ട് അഷ്റഫ് എൻ.പി നന്ദി രേഖപ്പെടുത്തി. കലാവിഭാഗം സെക്രട്ടറി എം.സി പവിത്രൻ പരിപാടികൾ നിയന്ത്രിച്ചു.