മനാമ: വിവിധ മേഖലകളിൽ സഹകരണം ഉറപ്പു വരുത്തുന്ന ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ബഹ്റൈനും ഇസ്രായേലും. ബഹ്റൈൻ വാണിജ്യ, വിനോദസഞ്ചാര മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൻ്റെ ഇസ്രായേൽ സന്ദർശന വേളയിലാണ് പുതിയ നീക്കം. ഉന്നത ഉദ്യോഗസ്ഥരും ബിസിനസുകാരും സംഘത്തിലുണ്ട്. ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവെച്ചശേഷം ബഹ്റൈനിൽനിന്നുള്ള രണ്ടാമത്തെ ഔദ്യോഗിക സംഘമാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശനത്തിന് യാത്രയായത്.
സാങ്കേതിക സഹകരണം, നവീകരണം, സാങ്കേതികവിദ്യയുടെ കൈമാറ്റം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) പരിസ്ഥിതി വ്യവസ്ഥകൾ എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ധാരണാപത്രങ്ങളും സംയുക്ത പ്രഖ്യാപനവും ബഹ്‌റൈനും ഇസ്രായേലും ഒപ്പിട്ടു. ജറുസലേമിൽ നടന്ന ചടങ്ങിൽ ഇസ്രയേൽ സാമ്പത്തിക മന്ത്രി അമീർ പെരേസും സന്നിഹിതനായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ആരംഭിച്ചതിൽ മന്ത്രി അൽ സയാനി സന്തോഷം പ്രകടിപ്പിച്ചു. ബിസിനസ് വികസിപ്പിക്കുന്നതിലും വാണിജ്യ താൽപ്പര്യങ്ങൾ കൈമാറുന്നതിലും നിരവധി സാമ്പത്തിക മേഖലകളിലെ നിക്ഷേപങ്ങളിലും സഹകരണം സാധ്യമാക്കി സാമ്പത്തിക അവസരങ്ങൾ ചർച്ച ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്തു.
തുടർന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യവും വിവിധ മേഖലകളിൽ അനുഭവങ്ങൾ കൈമാറുന്നതും സാമ്പത്തിക, വാണിജ്യ സഹകരണം വർദ്ധിപ്പിക്കുന്നതിന് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കണമെന്ന് ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി പറഞ്ഞു.
ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നത് ഇസ്രയേൽ-പലസ്തീൻ ബന്ധത്തെ മുന്നോട്ട് നയിക്കുന്നതിന് ഗുണപരമായ സംഭാവന നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, വരും കാലയളവിൽ കൂടുതൽ സംയുക്ത പദ്ധതികൾക്കും വാണിജ്യ സന്ദർശനങ്ങൾക്കുമുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.
ചടങ്ങിനിടെ, ബഹ്‌റൈൻ രാജ്യത്തിലെ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയവും ഇസ്രായേലിലെ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷനും (എസ്‌ഐഐ) തമ്മിൽ സാങ്കേതിക സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രവും ഒപ്പുവെക്കുകയുണ്ടായി.
നവീകരണ, സാങ്കേതിക കൈമാറ്റ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ്റെ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയവും ഇസ്രായേലിൻ്റെ സാമ്പത്തിക, വാണിജ്യ മന്ത്രാലയവും സംയുക്ത സഹകരണത്തിന്റെ പ്രഖ്യാപനത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു.