മനാമ: ബഹ്‌റൈൻ-ജോർദാൻ ചർച്ച പുതിയ സാധ്യതകൾ തുറക്കുന്നതെന്ന് കൗൺസിൽ ഓഫ് റപ്രസന്റേറ്റീവ് സ്പീക്കർ ഫൗസിയ ബിന്ത് അബ്ദുല്ല സൈനാൽ പറഞ്ഞു. ബഹ്‌റൈൻ-ജോർദാൻ ബന്ധം ചരിത്രപരമായി തന്നെ ആഴത്തിൽ വേരൂന്നിയതാണെന്ന് സ്പീക്കർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം ദൃഡമാക്കാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും
ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈന്റേയും കൂടിക്കാഴ്ച കാരണമായെന്ന് സ്പീക്കർ വിലയിരുത്തി.
നിലവിലുള്ള പ്രശ്നങ്ങളെ ഒന്നിച്ച് മറികടക്കുന്നതിന് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച്ച വഴിത്തിരിവാകും.
നിലവിലെ സാഹചര്യത്തിൽ ബഹ്റൈന്റേയും ജോർദാന്റേയും താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനും, അറബ് ലോകത്തിന്റെ പൊതുവായ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനും, പ്രാദേശിക സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കേണ്ടതുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ, സുരക്ഷാ തലങ്ങളിൽ ബഹ്‌റൈനിനോടുള്ള ജോർദാൻറെ വിലയേറിയ പിന്തുണയ്ക്ക് സ്പീക്കർ നന്ദി അറിയിച്ചു. തുടർന്നും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഇരു രാജ്യങ്ങളുടേയും സാഹോദര്യത്തിന്റെ പ്രാധാന്യവും സ്പീക്കർ പ്രത്യേകം പരാമർശിച്ചു.