മനാമ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന മൂന്ന് കാർഷിക നിയമങ്ങളും കർഷകർക്ക് ദൂരവ്യാപകമായ പ്രത്യാഗതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് എഴുത്തുകാരനും പ്രമുഖ ഫിലിം ക്രിട്ടിക്കുമായ ജി പി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ഓൺലൈൻ കലാശാലയിൽ മുഖ്യ പ്രഭാഷണം നടത്തിയ അദ്ദേഹം പുതിയ നിയമങ്ങൾ കർഷകർക്കെതിരെയുള്ള മരണ വാറന്റാണെന്നും കൂട്ടി ചേർത്തു. ഒന്നര മാസത്തിലേറെയായി തുടരുന്ന കർഷക സമരത്തിൽ അറുപതോളം കർഷകർക്ക് ജീവഹാനി സംഭവിച്ചിട്ടും നിസംഗത പുലർത്തുന്ന ഉത്തരവാദിത്തപെട്ടവർ ജനാധിപത്യത്തിന് അപമാനമാണെന്നും കലാശാല വിലയിരുത്തി.
അതി ശൈത്യത്തിലും രാജ്യത്തെ അന്ന ദാതാക്കൾ നടത്തുന്ന നില നിൽപ്പിന്റെ പോരാട്ടത്തിന് പിന്തുണ നൽകാൻ പ്രവാസികൾക്കും ധാർമിക ബാധ്യതയുണ്ടെന്നുള്ള ഓർമ്മപെടുത്തൽ കൂടിയായിരുന്നു കലാശാല . രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ ചെയർമാൻ അബ്ദുല്ല രണ്ടത്താണിയുടെ അദ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ റഷീദ് തെന്നല ആമുഖ ഭാഷണം നടത്തി .ജി പി രാമചന്ദ്രൻ മുഖ്യ പ്രഭാഷകനായിരുന്നു . ഷബീർ മാസ്റ്റർ മോഡറേറ്ററും ഫൈസൽ അലനല്ലൂർ ഉപസംഹാരം ഭാഷണവും നടത്തി .ഫൈസൽ കൊല്ലം ജഹ്ഫർ പട്ടാമ്പി ജഹ്ഫർ ശരീഫ് ഹബീബ് ഹരിപ്പാട് ശിഹാബ് പരപ്പ ബഷീർ ക്ലാരി തുടങ്ങിയവർ കലാശാലക്ക് നേതൃത്വം നൽകി .