മനാമ: സി ബി എസ് ഇ പൊതു പരീക്ഷ വരാനിരിക്കെ ഇന്ത്യൻ സ്കൂളിൽ പ്രാക്ടിക്കൽ ക്ലാസുകൾ മുടങ്ങുന്നത് പ്ന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് യുണൈറ്റഡ് പാരൻ്റ്സ് പാനൽ (യുപിപി).
വിദ്യാർത്ഥികളുടെ ഭാവിയെ കരുതി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, പ്രാക്ടിക്കൽ ക്ലാസുകൾ ആവശ്യമായ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്കൂൾ തുറന്നു പ്രവർത്തിക്കാൻ ഗവൺമെന്റിനോട് അഭ്യർത്ഥിക്കണമെന്ന് സ്കൂൾ ഭരണ സമിതിയോട് യുപിപി ആവശ്യപ്പെട്ടു.
നാൽപ്പത് വിദ്യാർത്ഥികൾക്ക് ഒരേ സമയം ഇരിക്കുവാനുള്ള സൗകര്യം നിലവിൽ ഇന്ത്യൻ സ്കൂളിലെ ലാബുകളിൽ ഉണ്ട്. അതിൽ കുറവൊ അതിന്റെ പകുതിയൊ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് കൃത്യമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്ലാസുകൾ നടത്താമെന്ന് യുപിപി പ്രതിനിധികൾ പറയുന്നു. പ്രാക്ടിക്കൽ ക്ലാസ് ആവശ്യമായ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം വീതം ക്ലാസ് സംഘടിപ്പിച്ചാൽ അണുനശീകരണം ആടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സുരക്ഷിതമായി ക്ലാസുകൾ നടത്താനാകുമെന്നും ഇക്കാര്യത്തിൽ സ്കൂൾ ഭരണ സമിതി വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നും യുപിപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ സ്കൂളിൽ നിന്നും, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് തയ്യാറാവുന്ന കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ളാസ്സുകൾ അത്യാവശ്യമാണെന്നും,
സി ബി എസ് ഇ ബോർഡ് പരീക്ഷകളുടെ തീയ്യതികളടക്കം പ്രസിദ്ധപ്പെടുത്തിയിക്കുന്ന സാഹചര്യത്തിൽ, പ്രാക്ടിക്കൽ ക്ളാസുകൾ ആവശ്യമായ വിദ്യാർത്ഥികൾക്ക് അടിയന്തരമായി ക്ലാസുകൾ ഏർപ്പെടുത്താൻ സ്കൂൾ തയ്യാറാവണമെന്നും യുപിപി ആവശ്യപ്പെട്ടു.
പരീക്ഷകൾ നടത്താതെ വിദ്യാർത്ഥികളെ ഒരു കാരണവശാലും ക്ലാസ് കയറ്റത്തിന് അനുവദിക്കില്ലെന്ന് സിബിഎസ്ഇ പറഞ്ഞത് വിഷയത്തിന്റെ ഗൗരവം എടുത്തു കാണിക്കുന്നതാണെന്ന് യുപിപി വ്യക്തമാക്കി. ഓൺലൈൻ ക്ലാസുകൾക്ക് പരിമിതികൾ ഉണ്ടെന്നും,
ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടേയും, രക്ഷിതാക്കളുടേയും മാനസിക പിരിമുറുക്കം സ്കൂൾ അധികൃതർ പരിഗണിക്കണമെന്നും യുപിപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.