ന്യൂഡൽഹി: രാജ്യത്ത് സംപ്രേക്ഷണം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാത്തരം ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ‍് 2021 എന്ന പേരിൽ നിലവിലെ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
ഓണ്‍ലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ, ന്യൂസ് സൈറ്റുകൾ, വിവിധ സമൂഹമാധ്യമങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളും പുതിയ നിയമങ്ങൾ ബാധകമായിരിക്കും. ചെങ്കോട്ട സംഘര്‍ഷത്തെ ചൊല്ലി ട്വിറ്ററുമായി ഏറ്റുമുട്ടിയ കേന്ദ്രസര്‍ക്കാര്‍ അതിനു പിന്നാലെയാണ് ഡിജറ്റൽ മാധ്യമങ്ങളെ പിടിച്ചു കെട്ടാനുളള നിയമവുമായി വരുന്നത്.
ഡിജിറ്റൽ എത്തിക്സ് കോഡിലൂടെ ഇനിമുതൽ രാജ്യത്തെ എല്ലാ സോഷ്യൽ മീഡിയ – ഒടിടി പ്ലാറ്റുഫോമുകൾക്കും പ്രവർത്തനത്തിനായി കൃത്യമായ ചട്ടം വരുമെന്ന് കേന്ദ്രമന്ത്രിമാർ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പുകൾക്കും യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ വീഡിയോ പ്ലാറ്റ് ഫോമുകളും എല്ലാത്തരം ഓണ്‍ലൈൻ ന്യൂസ് ചാനലുകളും എൻ്റര്‍ടെയ്ൻമെൻ്റ പോര്‍ട്ടലുകളും പുതിയ നിയമത്തിന് കീഴിൽ വരും.