തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്. 25 കമ്പനി സേന ഉൾപ്പെടുന്ന ആദ്യസംഘം വ്യാഴാഴ്ചയെത്തും. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സേനയെ വിന്യസിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ബൂത്തിൽ ആയിരം വോട്ടർമാരാകും ഉണ്ടാകുക. അതിനാൽ 15730 അധികബൂത്തുകൾ ആവശ്യമായി വരും. സ്ഥാനാർത്ഥികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ 3 തവണ പരസ്യപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്സിൻ നൽകുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ആദ്യം വാക്‌സിൻ സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്കുള്ള വാക്സിൻ വിതരണം തുടങ്ങിയത്.