കൊച്ചി: ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ യാത്രാനിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. വിദേശത്തുനിന്നു കോവിഡ് പരിശോധന നടത്തി നാട്ടിലേക്കെത്തുന്ന പ്രവാസികൾ ഇന്ത്യയിൽ എത്തുമ്പോൾ വീണ്ടും വൻതുക നൽകി കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധന പിൻവലിക്കണം എന്നാവശ്യപെട്ടുകൊണ്ടു കേന്ദ്ര-കേരള സർക്കാരുകൾക്കു നിവേദനം നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് കേരള ഹൈകോടതിയെ സമീപിക്കുവാനുള്ള തീരുമാനമെടുത്തത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്‌റൈൻ കോഓർഡിനേറ്റർ അമൽ ദേവ് എന്നിവർ അറിയിച്ചു.
വിദേശത്തുനിന്നും വാക്‌സിനേഷൻ നടത്തി നാട്ടിലേക്കു വരുന്നവർ പോലും ക്വാറന്റൈൻ ഉൾപ്പെടെയുള്ള നടപടിക്കുവിധേയരാകണമെന്നുള്ള നിബന്ധനയും എടുത്തുകളയണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു, എങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്രആരംഭിച്ചു മണിക്കൂറുകൾക്കകം വൻതുക നൽകി വീണ്ടും ടെസ്റ്റ് നടത്തണമെന്നുള്ള നിബന്ധന കടുത്ത സാമ്പത്തീക ചൂഷണം മാത്രമല്ല ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനവുമാണെന്നും ചൂണ്ടി കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ നിയമ നടപടിക്കൊരുങ്ങുന്നത്.