ന്യൂഡൽഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും കേന്ദ്ര സര്‍ക്കാറിന്റെ ഉന്നതതല സംഘം എത്തും. മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര സംഘങ്ങള്‍ സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കേസുകളുടെ വര്‍ദ്ധനവിനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയും വ്യാപന ശൃംഖല തകര്‍ക്കുന്നതിനുള്ള നടപടികള്‍ക്കായി സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും ചെയ്യും. ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളില്‍ രണ്ട് തരത്തിലുള്ള പരിശോധനകള്‍ നടത്താനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണം. പോസിറ്റീവ് കേസുകളില്‍ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തുന്നതില്‍ ജാഗ്രത കാണിക്കണമെന്നും കേന്ദ്രം അറിയിച്ചു.