മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കുള്ള സുരക്ഷാ സജ്ജീകരണങ്ങൾ പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ വിലയിരുത്തി. മത്സരങ്ങൾ സുഗമമായി നടത്താനുള്ള ഒരുക്കമെല്ലാം പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 26 മുതൽ 28 വരെയാണ് ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തരായവർക്കുമാണ് ഇത്തവണ പ്രവേശനം അനുവദിച്ചത്.
മത്സരത്തിൻ്റെയും പങ്കെടുക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ നിലനിർത്താൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ എഫ് 1 മത്സരങ്ങൾ സംഘടിപ്പിക്കാൻ ആവശ്യമായ കഴിവ് ബഹ്റൈനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച സുരക്ഷാസേവനങ്ങൾ നൽകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പദ്ധതികളും പോലീസ് സേന പൂർത്തിയാക്കിയിട്ടുണ്ടെന്നു പറഞ്ഞ ചീഫ്, സുരക്ഷാസേനയുമായി സഹകരിക്കാനും അവരുടെ സുരക്ഷയ്ക്കായി നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. സുരക്ഷ അധികാരികൾ ചില സാഹചര്യങ്ങളിലൂടെ വിലയിരുത്തിയ പ്രാഥമിക, അടിയന്തിര പദ്ധതികൾ, സേനകളുടെ സന്നദ്ധതയും അടിയന്തിര സാഹചര്യങ്ങളിൽ ഇടപെടുമ്പോൾ അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള കഴിവും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷ ക്രമീകരണങ്ങൾക്കായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം പൂർത്തിയാക്കിയതായും ചീഫ് വെളിപ്പെടുത്തി.
ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിനുചുറ്റും, എൻട്രി, എക്സിറ്റ് പോയിന്റുകൾ, ഹൈവേകൾ, എഫ് 1 വേദിയിലേക്ക് നയിക്കുന്ന വഴികൾ എന്നിവയിലും പോലീസിനെ വിന്യസിക്കുമെന്നും, ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷയും പൊതുജനങ്ങളുടെ ഇടയിൽ അച്ചടക്കം നിലനിർത്തുന്നതിനും ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാശ്രമങ്ങൾ ബിഐസിയുടെ ചുറ്റുപാടുകളിൽ മാത്രമായിട്ട് പരിമിതപ്പെടുത്തിയിട്ടില്ലെന്നും, സമഗ്ര സുരക്ഷ നേടുന്നതിനായി ബഹ്റൈൻ മുഴുവനായും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര പരിപാടികളും എഫ് വണ്ണുമായി ബന്ധപ്പെട്ട മേളകളും ആസ്വദിക്കാൻ അദ്ദേഹം പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും ആഹ്വാനം ചെയ്യുകയും, എല്ലാവർക്കും മികച്ച രീതിയിൽ റേസ് അവതരിപ്പിക്കാൻ വിജയം നേരുകയും ചെയ്തു.