മനാമ: ബഹ്റൈനിൽ റെക്കോർഡ് പ്രതിദിന മരണ സംഖ്യ രേഖപ്പെടുത്തി. 17 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ദിനങ്ങളിലായി 27 മരണങ്ങളാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ ബഹ്റൈനിലെ ആകെ മരണസംഖ്യ 732 ആയി ഉയർന്നു.
മെയ് 14ന് 24 മണിക്കൂറിനിടെ 14,253 പേരിൽ നടത്തിയ പരിശോധനകളിൽ 1369 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 9.6% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 442 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 911 പേർക്ക് സമ്പർക്കങ്ങളിലൂടെയും 16 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,253 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 163 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം 1,279 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,81,237 ആയി ഉയർന്നു. ആകെ 43,22,199 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്. 8,26,748 പേർ ഇതുവരെ ഓരോ ഡോസും 6,21,215 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ നാട്ടിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ ബഹ്റൈനിലെത്തുന്നവർ 3 കോവിഡ് പരിശോധനകൾക്ക് വിധേയമാകണം. ആദ്യദിനം എയർപോർട്ടിലെ പരിശോധനയെ കൂടാതെ അഞ്ചാം ദിനവും പത്താം ദിനവുമാണ് മറ്റ് ടെസ്റ്റുകൾ. 3 ടെസ്റ്റിനും കൂടെ 36 ദിനാർ അടച്ചാൽ മതിയാകും.
ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.