മനാമ: രാജ്യത്ത് കോവിഡ് രോഗികൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളെ ചികിത്സിക്കാനായി പുതിയ യൂണിറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ പ്രവർത്തനം ആരംഭിച്ചു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയും ചേർന്ന് പുതിയ യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു.
മഹാമാരിയെ നേരിടുന്നതിനായി നിരന്തരമായ പിന്തുണ നൽകുന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയും പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും ,ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. കോവിഡ് രോഗികൾക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും മികച്ച ചികിത്സയും ഒരുക്കണമെന്ന് മജിസ്റ്റിയും പ്രധാനമന്ത്രിയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ടാസ്‌ക്ഫോഴ്‌സ് വൈറസിനെ നേരിടാനുള്ള തയ്യാറെടുപ്പും ആസൂത്രണവും നടത്തുന്നുണ്ടെന്നും ,ആശുപത്രി ശേഷി ഉറപ്പാക്കാനും ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.