മനാമ: 24ാം ഗൾഫ് കപ്പിന്റെ ഫൈനലിൽ ആദ്യകിരീട പ്രതീക്ഷയുമായി ബഹ്റൈൻ ഇന്ന് (ഞായറാഴ്ച) വൈകീട്ട് ഏഴിന് ഖത്തർ ദുഹൈലിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ സൗദിയെ നേരിടും. അഞ്ചാം തവണയാണ് ബഹ്റൈൻ അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. നാല് തവണയും നിർഭാഗ്യം കിരീട പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും ഇത്തവണ ആവേശം വാനോളമുയർത്തിയിരിക്കുകയാണ് ആരാധകർ. ഇന്ന് മാത്രമായി രണ്ടായിരത്തിലധികം പേരാണ് ബഹ്റൈൻ അന്താരാാഷ്ട്ര വിമാനത്താവളം വഴി ദോഹയിലേക്ക് മത്സരം വീക്ഷിക്കാനും ബഹ്റൈന് പിന്തുണയേകാനുമായി യാത്രയായത്.

Image credit: Gdn
ഫൈനൽ മത്സരം വീക്ഷിക്കാൻ പവിഴത്തുരുത്തിലെങ്ങും ആവേശകരമായ ഒരുക്കങ്ങളാണ് നടക്കുന്നത്. വൈകിട്ട് 7 മണിക്ക് നടക്കുന്ന ഫൈനലിനായി വിവിധ ഭാഗങ്ങളിൽ വലിയ സ്ക്രീനുകളിൽ മത്സരം തത്സമയം പ്രദർശിപ്പിക്കും. സിറ്റി സെന്റർ, സീഫ് മാൾ, ജുഫൈർ ഒയാസിസ് മാൾ, വാദി അൽസയ്ൽ മാൾ എന്നിവിടങ്ങളിലെ സിനിമാസിലും മത്സരം സൗജന്യമായി പ്രദർശിപ്പിക്കുന്നുണ്ട്.
2003-04 ലാണ് ബഹ്റൈൻ അവസാനമായി ഫൈനലിൽ പ്രവേശിക്കുന്നത്. സൗദി അറേബ്യയുമായി നടന്ന കിരീടത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. ഇന്ന് അതേ സൗദിയെ കാലങ്ങൾക്ക് ശേഷമുള്ള മറ്റൊരു ഫൈനലിൽ തകർക്കാനായാൽ ബഹ്റൈന് അതൊരു മധുര പ്രതികാരം കൂടിയാകും. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ടൂർണമെന്റിൽ ഒമാനാണ് നിലവിലെ ചാമ്പ്യൻസ്.
സെമിയിൽ ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സൗദി ഫൈനലിൽ എത്തിയത്. ഇറാഖിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ബഹ്ൈറനും ഫൈനലിൽ എത്തുകയായിരുന്നു. ഏറെ വാശിയേറിയ ബഹ്റൈൻ-ഇറാഖ് സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ച മത്സരം 120 മിനിറ്റ് വരെ നീണ്ടു നിന്നിരുന്നു. നിശ്ചിത സമയത്തിന് ശേഷം 2-2 എന്ന നിലയിൽ തുടർന്ന കളി അധികസമയത്തിലും ഗോളുകൾ പിറക്കാതെ വന്നപ്പോഴാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വഴി മാറിയതും 5-3 എന്ന നിലയിൽ ബഹ്റൈൻ ഇറാഖിനെ തകർത്തതും. സെമി പ്രവേശനം പോലും ഉത്സവ ലഹരിയിൽ ആഘോഷിച്ച പവിഴ ദ്വീപിലെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഫൈനൽ വിജയം കാത്തിരിക്കുന്നത്.