മനാമ: 24ാം അറേബ്യൻ ഗൾഫ് കപ്പ് കിരീടം ബഹ്റൈന്. ഖത്തർ ദുഹൈലിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സൗദി അറേബ്യക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഹ്റൈൻ കിരീടം സ്വന്തമാക്കിയത്. ഗൾഫ് കപ്പിൽ ബഹ്റൈന്റെ ആദ്യകിരീടമാണിത്.
69 ആം മിനിട്ടിൽ സ്ട്രൈക്കർ അൽ റുമൈഹി നേടിയ ഗോളിലാണ് വിജയം. അഞ്ചാം തവണയായിരുന്നു ബഹ്റൈൻ അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. നാല് തവണയും നിർഭാഗ്യം കിരീട പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും 24 മത് ടൂർണമെന്റിൽ ബഹ്റൈൻ ചരിത്രം കുറിക്കുകയായിരുന്നു.
2003-04 ലാണ് ബഹ്റൈൻ അവസാനമായി ഫൈനലിൽ പ്രവേശിക്കുന്നത്. സൗദി അറേബ്യയുമായി നടന്ന കിരീടത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. ഇന്ന് അതേ സൗദിയെ കാലങ്ങൾക്ക് ശേഷമുള്ള മറ്റൊരു ഫൈനലിൽ തകർക്കാനായതിൽ ബഹ്റൈന് അതൊരു മധുര പ്രതികാരമായി മാറി.
സെമിയിൽ ഖത്തറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സൗദി ഫൈനലിൽ എത്തിയത്. ഇറാഖിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ബഹ്ൈറനും ഫൈനലിൽ എത്തുകയായിരുന്നു. ഏറെ വാശിയേറിയ മത്സരം ആഘോഷപൂർവമാണ് പവിഴത്തുരുത്തിലെ കാൽപന്ത് കളിയെ സ്നേഹിക്കുന്ന സ്വദേശികളും വിദേശികളുമായ ജനത വരവേറ്റത്.