മദീനയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയിൽ വലിയ നാശനഷ്ടങ്ങൾ. രണ്ട് പേർ മഴക്കെടുതിയിൽ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടുകളിലും താഴ്‌വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചിൽ തുടരുകയാണ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യാന്പു, മദീന മേഖലകളില്‍ ഉണ്ടായത്.
നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 100 ലധികം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. രണ്ട് പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്. പതിനാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസുമായി സഹകരിച്ച് മുൻ കരുതലെന്നോണം ആറ് റോഡുകൾ അടച്ചു. നിറഞ്ഞ താഴ്‌വരകളിലൂടെ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് കൂടുതല്‍ അപകടമുണ്ടാക്കിയത്. മഴദുരിത ബാധിത പ്രദേശങ്ങൾ എത്രയും വേഗം പൂർവ സ്ഥിതിയിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോടും ശ്രമങ്ങൾ നടത്താൻ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ആവശ്യപ്പെട്ടു.