മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നവജാത ഇരട്ടശിശുക്കളുടെ മരണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലോവർ ക്രിമിനൽ കോടതി ഒരു ഡോക്ടറെ മൂന്ന് വർഷം തടവും മറ്റ് രണ്ട് പേർക്ക് ഒരു വർഷം തടവും വിധിച്ചു.
ഇതേ കേസിൽ, ആരോപിതയായിരുന്ന നഴ്‌സിനെ കോടതി കുറ്റവിമുക്തയാക്കിയതായി മിനിസ്ട്രീസ് ആൻഡ് പബ്ലിക് എന്റിറ്റീസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.
ചികിത്സയില്‍ സംഭവിച്ച വീഴ്ചയാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ പിതാവ് പരാതി നല്‍കിയിരുന്നു. രണ്ടു കുട്ടികളും ജനിച്ചപ്പോള്‍തന്നെ മരിച്ചിരുന്നുവെന്ന് പറഞ്ഞ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍നിന്ന് കൈമാറിയിരുന്നു.
എന്നാല്‍, മറമാടുന്നതിന് എടുത്ത സന്ദര്‍ഭത്തില്‍ ഒരു കുട്ടിക്ക് ജീവനുള്ളതായി അറിയുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും അല്പ സമയത്തിനകം ആ കുഞ്ഞും മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ പിഴവിനെ സംബന്ധിച്ച് പരിശോധിക്കുന്ന പ്രത്യേക സമിതി പരാതി പരിശോധിക്കുകയും ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
നവജാത ശിശുക്കളുടെ, മരണകാരണം നിർണ്ണയിക്കുന്നതിനായി, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്‌ആർഎ) നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പബ്ലിക് പ്രോസിക്യൂഷൻ പഠിച്ചിരുന്നു .
ഇതോടൊപ്പം ഫോറൻസിക് ഡോക്ടറുടെ റിപ്പോർട്ടും അവലോകനം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ഇരട്ടകൾ ഗർഭകാലം പൂർത്തിയാകാതെ, ജനിച്ചവരാണെന്നും, ജനിച്ചപ്പോൾ ഭാഗികമായി ശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നെന്നും കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തിലേക്ക് അടിയന്തിരമായി മാറ്റിയിരുന്നെങ്കിൽ, നവജാത ഇരട്ടകളുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്ന് ഫോറൻസിക് റിപ്പോർട്ട് പറയുന്നു.
അമ്മയെയും ശിശുക്കളേയും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനെയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. എൻഎച്ച്‌ആർഎയുടെ കമ്മിറ്റിയുടെയും ഫോറൻസിക് വിദഗ്ദ്ധന്റെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പബ്ലിക് പ്രോസിക്യൂഷൻ കുറ്റാരോപിതർ കുറ്റക്കാരാണെന്ന് തെളിയിക്കുകയും, കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തുടർന്നാണ് വിചാരണക്ക് ശേഷം ശിക്ഷാവിധികളിലേക്ക് നീങ്ങിയത്. ശിക്ഷ നടപ്പാക്കാതിരിക്കുന്നതിന് 1000 ദീനാര്‍ കെട്ടിവെക്കുന്നതിനും ഉത്തരവുണ്ട്.