ന്യൂഡല്‍ഹി: കൊവിഡ്-19 പ്ലാസ്മ ചികിത്സയിലൂടെ ഭേദമാകില്ലെന്ന് തെളിഞ്ഞതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. പ്ലാസ്മ ചികിത്സയെ പറ്റി ഇന്ത്യയിലെ 39 ആശുപത്രികളിലെ 1210 രോഗികളില്‍ നടന്ന പഠനത്തിനു ശേഷമാണ് ഐസിഎംആര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളിലും 14 സംസ്ഥാനങ്ങളിലുമുള്ള 25 നഗരങ്ങളിലെ തീവ്ര കൊവിഡ് രോഗികളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഭേദമാക്കാനോ, മരണ നിരക്ക് കൂറയ്ക്കാനോ പ്ലാസ്മ ചികിത്സയിലൂടെ സാധിക്കില്ലെന്നാണ് പഠനത്തിലൂടെ വ്യക്തമായത്.
കേരളത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് കാരണം ഗുരുതരാവസ്ഥയിലായവരെ ചികിത്സിക്കാന്‍ പ്ലാസ്മ ചികിത്സയാണ് സ്വീകരിച്ച് വരുന്നത്. എന്നാല്‍ ഇതുകൊണ്ട് ഗുണം ഉണ്ടാകില്ലെന്നാണ് ഐസിഎംആര്‍ അറിയിച്ചത്. അതേസമയം ഓക്സ്ഫോഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയായിരുന്നു. എന്നാല്‍ വാക്സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതോടെയാണ് പരീക്ഷണം നിര്‍ത്തിയിരിക്കുന്നത്.
വാക്സിന്റെ പാര്‍ശ്വഫലമാണ് രോഗം എന്ന് സംശയമുണ്ട്. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന്‍ വിജയകരമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. പരീക്ഷണം താത്കാലികമായാണ് നിര്‍ത്തിയതെന്നും പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗത്തെ കുറിച്ച് പഠിച്ചശേഷം പരീക്ഷണം പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. പരീക്ഷണത്തിന് വിധേയമാക്കിയ സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കമ്പനി വ്യക്തമാക്കി.