ന്യൂഡൽഹി: ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റർ നീക്കം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ ഒരു നിലപാടും പറ്റില്ലെന്നും നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ ട്വിറ്ററിൻ്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. പാർലമെൻ്റ ഐടി മന്ത്രി രവിശങ്കർ പ്രസാദ് തന്നെ നേരിട്ട് ട്വിറ്ററിനെതിരെ തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുൻനിലപാട് മയപ്പെടുത്തി ട്വിറ്റർ സർക്കാരിന് വഴങ്ങിയത്.
കേന്ദ്ര സർക്കാർ 1435 ട്വിറ്റർ ഹാൻഡിലുകളുടെ പട്ടികയാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് നൽകിയത്. ഇതിൽ 1398 ട്വിറ്റർ ഹാൻഡിലുകളും ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ട്വിറ്റർ ബ്ളോക്ക് ചെയ്തു. 257 ട്വിറ്റർ ഹാൻഡിലുകളിൽ മോദി സർക്കാരിൻ്റെ വംശഹത്യ എന്നൊരു ഹാഷ്ടാഗ് ഉപയോഗിച്ചിരുന്നു. അതിൽ 220 എണ്ണം ഇപ്പോൾ ബ്ലോക്ക് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ട്വിറ്റർ പ്രാഥമിക പരിഗണന നൽകുന്നതെന്നും അതിനാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനാവില്ല എന്നുമായിരുന്നു ട്വിറ്ററിൻ്റെ ആദ്യ നിലപാട്. എന്നാൽ ട്വിറ്റർ പ്രതിനിധികളെ കേന്ദ്രസർക്കാർ വിളിച്ചു വരുത്തുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നീടാണ് ട്വിറ്റർ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്.