മനാമ :യാത്രക്കാരിൽ നിന്നുള്ള കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് പറഞ്ഞു. മാർച്ചിലും ഏപ്രിലിലും ബഹ്റൈനിലേക്ക് വന്ന യാത്രക്കാരിൽ രോഗം സ്വീരികരിച്ചവരുടെ ശരാശരി നിലവിലെ രോഗികളിൽ രണ്ട് ശതമാനം മാത്രമാണെന്ന് ടാസ്ക്ഫോഴ്സ് അംഗം ഡോ. വലീദ് അൽ മാനിയ
വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് എത്തിയതിനു ശേഷം അഞ്ചാം ദിവസവും 10ാം ദിവസവും യാത്രക്കാർക്കിടയിൽ നടത്തിവന്ന കൃത്യമായ കോവിഡ് പരിശോധന കോവിഡ് വ്യാപനം കുറയ്ക്കാൻ കാരണമായതായി അദ്ദേഹം പറഞ്ഞു. നിലവിൽ 93 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചതോടെ രാജ്യത്തിന്റെ ദേശീയ വാക്‌സിനേഷൻ ക്യാമ്പയിൻ വിജയിച്ചതായും ഡോ. വലീദ് പറഞ്ഞു .
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ മികച്ച നേതൃത്വം നൽകിയ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടുള്ള നന്ദിയും ആദരവും അദ്ദേഹം രേഖപ്പെടുത്തി. എല്ലാവരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും. ഒരു പ്രത്യേക വാക്സിൻ ലഭിക്കുന്നത് വരെ കാത്തുനിൽക്കാതെ ലഭ്യമായ വാക്സിൻ സ്വീകരിക്കാൻ എല്ലാരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി മുതൽ 631 പേരെയാണ് ഇൻറൻസിവ് കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ചത്. ഇവരിൽ 612 പേരും വാക്സിൻ സ്വീകരിക്കാത്തവരാണ്. ജനുവരി മുതലുണ്ടായ 273 മരണങ്ങളിൽ 265 പേരും വാക്സിൻ എടുത്തിട്ടില്ലന്ന് ടാക്സ്ഫോഴ്സ് അംഗം ലഫ്. കേണൽ മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു