മനാമ: ഏറെ നാളത്തെ ഇടവേളക്കു ശേഷം സൗദി അറേബ്യയിൽനിന്നും ബഹ്റൈനിലേക്ക് യാത്രക്കാർ എത്തിത്തുടങ്ങി. യാത്രക്കാരെ സ്വീകരിക്കുന്നതിന് നേരത്തെ തന്നെ കിങ് ഫഹദ് കോസ്വേ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. ഇന്ന് മെയ് 17 മുതൽ സൗദി അറേബ്യ അന്താരാഷ്ട്ര അതിർത്തികൾ തുറന്നതോടെ പ്രതീക്ഷകളെ അന്വർത്ഥമാക്കും വിധമായിരുന്നു അർദ്ധ രാത്രി മുതൽ ബഹ്റൈനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇന്നലെ അർധരാത്രിയോടെ അതിർത്തികൾ തുറക്കാൻ കാത്തു വാഹനങ്ങളുടെ നീണ്ട നിര തന്നെ കോസ്വേ യിൽ ദൃശ്യമായിരുന്നു.
ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കോസ്വേ അതോറിറ്റി കഴിഞ്ഞ ദിവസം തന്നെ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
കോവിഡ് വാക്സിൻ സ്വീകരിക്കുകയോ കോവിഡ് മുക്തി നേടുകയോ ചെയ്ത യാത്രക്കാർക്കാണ് സൗദിയിൽ നിന്ന് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുക. ഇവർ സൗദി അറേബ്യയുടെ തവക്കൽന മൊബൈൽ ആപ്പിൽ ഇതിൻറെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് ഇൻഷുറൻസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനം അനുവദിക്കും.
ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് പോകുന്നവർ ജി.സി.സി രാജ്യങ്ങളിൽ അംഗീകരിച്ച ഏതെങ്കിലും മൊബൈൽ ആപ്പിൽ കുത്തിവെപ്പിൻറെയോ രോഗമുക്തിയുടെയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സൗദി പൗരന്മാർക്ക് കോസ്വേ വഴി സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ അധിക നിയന്ത്രണങ്ങളില്ല. എന്നാൽ, മറ്റ് രാജ്യങ്ങളിലെ പൗരന്മാർ കോവിഡ് പരിശോധനക്ക് സാമ്പ്ൾ എടുത്ത് 72 മണിക്കൂർ കഴിയാത്ത നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജി.സി.സി രാജ്യങ്ങളിൽനിന്ന് കുത്തിവെപ്പ് നടത്തിയോ രോഗമുക്തി നേടിയോ വരുന്ന യാത്രക്കാർക്ക് ബഹ്റൈനിൽ കോവിഡ് പരിശോധന ഈദ് മുതൽ ഒഴിവാക്കിയിട്ടുണ്ട്.