‘ഇഞ്ചിക്കല്‍’ എന്ന ചുരുക്കപ്പേരില്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ അശ്‌റഫ് ഇഞ്ചിക്കല്‍ പ്രവാസം നിർത്തി നാട്ടിലേക്ക് യാത്ര തിരിക്കുന്നു. 1977 ജുലൈ 27ന് ബഹ്‌റൈനിലെത്തിയ അദ്ദേഹം മനാമയിലെ ഹര്‍മസ് ട്രേഡിംഗ് എന്ന സ്ഥാപനത്തില്‍ നീണ്ട 28 വര്‍ഷക്കാലം സെയില്‍സ്മാനായും അക്കൗണ്ടന്റായും മാനേജറായും തുടര്‍ന്ന് 16 വര്‍ഷം അല്‍ ഇഖ്‌ലാസ് ഡോക്യുമെന്റ്‌സ് ക്ലിയറന്‍സ് ഓഫീസിലും ജോലി ചെയ്തു.
പ്രവാസ ജീവിതത്തിനിടയിൽ ഒട്ടേറെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി. 1980ല്‍ ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം 1984ല്‍ സംഘടനയുടെ നാഷണല്‍ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്നങ്ങോട്ട് നാഷണല്‍ കമ്മറ്റിയുടെ വ്യത്യസ്ഥ സ്ഥാനങ്ങള്‍ അലങ്കരിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു ഇഞ്ചിക്കൽ. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് ഇപ്പോള്‍ ഐ.സി.എഫ് എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംഘടനയുടെ സര്‍വ്വീസ് വിഭാഗം സെക്രട്ടറിയാണ് അശ്‌റഫ് ഇഞ്ചിക്കല്‍. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും ഐ സി എഫിന് വലിയ ഊർജ്ജം പകർന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് ജോലി ശരിപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യപ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായിട്ടാണ് അഷ്‌റഫ് സാഹിബ് ബഹ്‌റൈനിനോട് വിടപറയുന്നത്. സിറാജ് ദിന പത്രത്തിലും മറ്റും ലേഖനങ്ങളെഴുതിയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഐ.സി.എഫിന്റെ വ്യത്യസ്ഥ പദവികള്‍ വഹിക്കുന്നതോടൊപ്പം കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമായ അല്‍മഖറിന്റെ ബഹ്‌റൈന്‍ കമ്മറ്റിയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. കമ്മിറ്റി നിലവില്‍ വന്നതിന് ശേഷം തുടര്‍ച്ചയായി മുപ്പതു വര്‍ഷം അതിന്റെ സെക്രട്ടറിയായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സഅദിയ്യ സ്ഥാപനത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതിസന്ധികളും പ്രതിബന്ധങ്ങളും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഈ സമയങ്ങളിലൊക്കെ ശുഭപ്രതീക്ഷയോടെ മുന്നേറിയാല്‍ എല്ലാം നമുക്ക് അനുകൂലമായി മാറുമെന്നതാണ് എന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചത്. 44 വര്‍ഷത്തെ തന്റെ ജീവിതത്തില്‍ ഒരു നിരാശയും എനിക്ക് ഉണ്ടായിട്ടില്ലെന്നും എല്ലാം നേടിയെന്ന ആത്മ സംതൃപ്തിയോടെയാണ് ബഹ്‌റൈനോട് വിടപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും മൂന്നു മക്കളും അടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം. 33 വര്‍ഷം ബഹ്‌റൈനില്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിഞ്ഞതും വലിയ അനുഗ്രഹമായി അദ്ദേഹം കരുതുന്നു.
മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികള്‍ക്ക് നല്ല സ്വാതന്ത്ര്യം വകവെച്ചു നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍. മതസൗഹാര്‍ദ്ദത്തിനും വിശാലമനസ്‌കതയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് 31 നാണു അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. 28 നു വെള്ളിയാഴ്ച രാത്രി 8:30 നു ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് ഓൺലൈനിൽ ഒരു യാത്രയയപ്പു ഒരുക്കിയിട്ടുണ്ട്. അഷ്‌റഫ് സാഹിബുമായി ബന്ധപ്പെടാൻ 33835311 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.