മനാമ: ദേശീയ ഉത്തരവാദിത്തങ്ങളും ചുമതലകളും കാര്യക്ഷമമായി ഏറ്റെടുക്കുകയും ബഹ്റൈൻ സ്ത്രീകളുടെ നേട്ടങ്ങൾ പൂർണതയിലേക്ക് എത്തിക്കുകയും ചെയ്ത സുപ്രീം കൗൺസിൽ ഫോർ വുമൺ (SCW) ൻറെ 20 -ാം വാർഷികം ഓഗസ്റ്റ് 22ന് ആഘോഷിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ ബഹ്റൈൻറെ പുരോഗതിയും സ്ഥാനവും ഉയർത്തുന്നതിൽ മഹത്തായ പങ്ക് വഹിച്ച ബഹ്‌റൈൻ സ്ത്രീകളുടെ ശ്രദ്ധേയമായ നേട്ടങ്ങളെയും സ്ത്രീകളുടെ ഉന്നമനത്തിന് സുപ്രീം കൗൺസിൽ ഫോർ വുമൺ വഹിച്ച പങ്കിനെയും വിവിധ മന്ത്രാലയ പ്രതിനിധികളും ഉന്നതരും അഭിനന്ദിച്ചു. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ കെെക്കൊള്ളുന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ വുമന്റെ ചെയർവുമനുമായ പ്രിൻസസ് സബീക്ക ബിന്റ് ഇബ്രാഹിം അൽ ഖലീഫ എന്നിവർക്കും വിവിധ തുറകളിൽ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. പ്രാദേശികമായും ആഗോളമായും അനുകരിക്കേണ്ട മാതൃകയായി സുപ്രീം കൗൺസിൽ ഫോർ വുമൺ കൂടുതൽ വിജയങ്ങളും വലിയ നേട്ടങ്ങളും കെെവരിക്കട്ടെയെന്ന് വിവിധ മന്ത്രാലയ പ്രതിനിധികൾ പറഞ്ഞു.
രാഷ്ട്രത്തിന്റെ സമഗ്ര വികസനത്തിനും ബഹ്‌റൈനിലെ സ്ത്രീകളുടെ പുരോഗതിക്ക് മുൻകൈയെടുക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉൾക്കാഴ്ചയുള്ളതും വിശാലവുമായ കാഴ്ചപ്പാടിനെ പ്രമുഖർ ഊന്നിപ്പറഞ്ഞു.
രാജാവിന്റെ സമഗ്ര വികസന പ്രക്രിയയിൽ സജീവ പങ്കാളികളായ ബഹ്റൈൻ സ്ത്രീകളുടെ പങ്കിനെ കുറിച്ചും ബഹ്‌റൈൻ സ്ത്രീകൾക്ക് വിവിധ തലങ്ങളിൽ രാജാവിൽ നിന്ന് ലഭിക്കുന്ന പ്രത്യേക പരിചരണവും ശ്രദ്ധയും ഏവരും എടുത്ത് പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള ബഹ്‌റൈൻ സ്ത്രീകളുടെ പുരോഗതിയെ പ്രോത്സാഹിപ്പിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും തുടർച്ചയായി പിന്തുണയ്‌ക്കുന്നതിനെയും ധനമന്ത്രി ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു. ഇതോടൊപ്പം രാജകുമാരി സബീക്കയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ സ്ത്രീകൾ രാജ്യപുരോഗതിയിൽ സജീവ പങ്കാളികളായിത്തീരുകയും ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയും ചെയ്തുവെന്നും വിവിധ പ്രതിനിധികൾ ചൂണ്ടികാട്ടി.