മനാമ: കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം സർവിസ് ആരംഭിക്കുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന വിൻറർ ഷെഡ്യൂളിലാണ് സർവിസ് ഉൾപ്പെടുത്തിയത്. ബംഗളൂരുവിൽനിന്ന് കൊച്ചി വഴി ആഴ്ചയിൽ രണ്ട് പുതിയ സർവിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതിൽ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂർ വഴിയാക്കുന്നത്. രണ്ട് സർവിസും കൊച്ചിവഴി ആകുമ്പോൾ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂർ വഴിയാക്കാൻ കാരണം. 254 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഒന്നിടവിട്ട തിങ്കളാഴ്ചകളിലാണ് കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ഉള്ളത്. പുതിയ സർവിസ് ആരംഭിക്കുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള യാത്രക്കാർക്ക് അനുഗ്രഹമാകും. അടുത്ത ദിവസം ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്നാണ് അറിയുന്നത്. കണ്ണൂരിൽനിന്ന് ആദ്യമായാണ് വലിയ വിമാനം ഷെഡ്യൂൾ ചെയ്ത സ്ഥിരം സർവിസ് ആരംഭിക്കുന്നത്. കോവിഡ് കാലത്ത് ചാർട്ടേഡായി വലിയ വിമാനങ്ങൾ കണ്ണൂരിൽനിന്ന് സർവിസ് നടത്തിയിരുന്നു.
