മനാമ: ഇന്ത്യന്‍ സ്കൂൾ തെരഞ്ഞെടുപ്പില്‍ മെംബര്‍ഷിപ് ഫീസ് അടച്ചിട്ടുള്ള ഒരു രക്ഷിതാവിന്റെയും വോട്ടവകാശം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് യു.പി.പി നേതാക്കള്‍ പ്രിന്‍സിപ്പലിന് പരാതി നല്കി. വര്‍ഷത്തില്‍ അഞ്ചു ദീനാര്‍ അടച്ച് മെംബര്‍ഷിപ് പുതുക്കുന്ന ഏതൊരു രക്ഷിതാവിനും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം എന്ന കാര്യം സ്കൂള്‍ ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തിലെ തൊഴിലില്ലായ്മയും വരുമാനക്കുറവും സാധാരണക്കാരായ മനുഷ്യരെ ജീവിതസാഹചര്യങ്ങളില്‍ പലരീതിയിലും വളരെയേറെ പിന്നാക്കാവസ്ഥയില്‍ ആക്കിയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. കുറച്ചു മാസങ്ങളിലെ ഫീസടച്ചില്ല എന്ന പേരില്‍ ഒരാളുടെ മൗലികാവകാശമായ വോട്ടെടുപ്പില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് പാവപ്പെട്ട രക്ഷിതാക്കളോട് ചെയ്യുന്ന നീതികേടാണ്. വരുംദിവസങ്ങളില്‍ റിട്ടേണിങ് ഓഫിസര്‍ മുതല്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വരെ ഈ ആവശ്യമുന്നയിച്ച് പരാതി നല്‍കുമെന്നും യു.പി.പി നേതാക്കള്‍ അറിയിച്ചു.
യു.പി.പി നേതാക്കളായ ബിജു ജോർജ്, ഹരീഷ്നായര്‍, ഡോ. സുരേഷ് സുബ്രമണ്യം, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, അബ്ദുല്‍ മന്‍ഷീര്‍, ജോണ്‍ ബോസ്കോ, ജോണ്‍തരകന്‍, ജാവേദ് പാഷ, അന്‍വര്‍ ശൂരനാട്, മോഹന്‍കുമാര്‍ നൂറനാട്, സെയ്ദ് ഹനീഫ്, നായകം, അനില്‍ ഗോപ എന്നിവരാണ് നിവേദനം സമര്‍പ്പിക്കാനെത്തിയത്.