മനാമ: സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. ലിംഗ അസമത്വം വന്‍തോതില്‍ കുറക്കാന്‍ രാജ്യത്തിന് സാധിച്ചതായി വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ 148 രാജ്യങ്ങളില്‍ 104ാം സ്ഥാനത്താണ് ബഹ്റൈന്‍. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രാജ്യം ഈ നേട്ടം കൊയ്തത്. യുഎഇക്കുശേഷം ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ ബഹ്റൈന്‍ രണ്ടാം സ്ഥാനം നേടി. സാമ്പത്തിക പങ്കാളിത്തം, അവസരം, വരുമാന സമത്വം, വനിത മന്ത്രിമാരുടെ ശതമാനം (21.7 ശതമാനം) തുടങ്ങിയ പ്രധാന മേഖലകളില്‍ ബഹ്‌റൈന്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനത്താണ്.
ബഹ്റൈന്റെ സമഗ്രമായ ദേശീയ തന്ത്രങ്ങളും രാജ്യത്തിന്റെ നേതൃത്വത്തിന്റെ സ്ഥിരമായ പിന്തുണയും, പ്രത്യേകിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വവും, രാജാവിന്റെ പത്‌നിയും എസ്.സി.ഡബ്ല്യു പ്രസിഡന്റുമായ ശൈഖ സബീഖ ബിന്‍ത് ഇബ്രാഹീം അല്‍ ഖലീഫയുടെ നിര്‍ദേശവും ഈ പുരോഗതിയെ പ്രതിഫലിപ്പിച്ചുവെന്ന് എസ്.സി.ഡബ്ല്യു സെക്രട്ടറി ജനറല്‍ ലുല്‍വ അല്‍ അവാധി പറഞ്ഞു.