മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക കൾച്ചറൽ ഫെയറിൽ സന്ദർശകരെ കാത്തിരിക്കുന്നത് വൻ സമ്മാനങ്ങൾ. റാഫിൾ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് സയാനി മോട്ടോഴ്സ് നൽകുന്ന പുത്തൻ എം.ജി കാറാണ്. സമ്മാനങ്ങളുടെ നീണ്ട നിര തന്നെയുള്ളതിനാൽ മേളയുടെ പ്രവേശന ടിക്കറ്റ് വിൽപന ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
ജനുവരി 15, 16 തീയതികളിലായി സ്റ്റാർ വിഷനാണ് സ്കൂൾ പ്ലാറ്റിനം ജൂബിലി മേള ഒരുക്കുന്നത്. ജോയ് ആലുക്കാസ് നൽകുന്ന സ്വർണ്ണ നാണയങ്ങൾ, മുഹമ്മദ് ഫക്രൂ കമ്പനിയിൽ നിന്നുള്ള 600 ലിറ്റർ ഡബിൾ ഡോർ റഫ്രിജറേറ്റർ, ഹോം തിയേറ്റർ സിസ്റ്റം, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, വാക്വം ക്ലീനർ, എയർ ഫ്രയർ, ബ്ലെൻഡർ തുടങ്ങി പ്രീമിയം ഫിലിപ്‌സ് വീട്ടുപകരണങ്ങൾ ഉൾപ്പെടെ നിരവധി ആകർഷകമായ സമ്മാനങ്ങൾ റാഫിൾ ഡ്രോ വിജയികളെ കാത്തിരിക്കുന്നുണ്ട്. സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക മേളയായിരിക്കും ഇത്തവണത്തേത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത വിരുന്നും പ്രധാന ആകർഷണമാണ്. ജനുവരി 15 വ്യാഴാഴ്ച പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീത കച്ചേരിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. കീബോർഡിലെ വിസ്മയ പ്രകടനത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ കലാകാരനാണ് സ്റ്റീഫൻ ദേവസ്സി.
രണ്ടാം ദിവസമായ ജനുവരി 16-ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് പിന്നാലെ പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിക്കുന്ന സംഗീത സായാഹ്നം അരങ്ങേറും. പ്രമുഖ ഗായകൻ അഭിഷേക് സോണിയും സംഘവും രൂപാലിക്കൊപ്പം വേദിയിലെത്തും.
രണ്ടു ദിനാർ മാത്രമാണ് മേളയുടെ പ്രവേശന ടിക്കറ്റ് നിരക്ക്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും മേളയിൽ ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോജിസ്റ്റിക്സ്, പ്രോഗ്രാം, സ്പോൺസർഷിപ്പ് തുടങ്ങിയ കമ്മിറ്റികൾ മേളയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്. അധ്യാപക-വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന ഫണ്ട് ലക്ഷ്യമിട്ടാണ് ഈ മെഗാ മേള സംഘടിപ്പിക്കുന്നത്.
ജനുവരി 18-ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചട്ടങ്ങൾ പാലിച്ച് റാഫിൾ നറുക്കെടുപ്പ് നടക്കും. പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഈ ചരിത്രപരമായ പരിപാടി വൻ വിജയമാക്കാൻ മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ജനറൽ കൺവീനർ ആർ. രമേഷ് എന്നിവർ അഭ്യർത്ഥിച്ചു.









