മനാമ: ഇന്ത്യൻ രൂപയ്‌ക്കെതിരെ ബഹ്‌റൈൻ ദിനാറിന്റെ മൂല്യം ചരിത്രപരമായ മുന്നേറ്റം തുടരുന്നു. ജനുവരി 25 ഞായറാഴ്ചയിലെ കണക്കനുസരിച്ച് ഒരു ബഹ്‌റൈൻ ദിനാറിന് 244 ഇന്ത്യൻ രൂപ എന്ന നിലവാരത്തിലാണ് വിനിമയ നിരക്ക് എത്തിനിൽക്കുന്നത്. മേഖലയിലെ ഏറ്റവും കരുത്തുറ്റതും സുസ്ഥിരവുമായ കറൻസികളിലൊന്നെന്ന പദവി ഇതോടെ ദിനാർ ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു.
ദിനാർ കരുത്താർജിച്ചത് ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. നാട്ടിലേക്ക് പണമയക്കുന്നവർക്ക് കുറഞ്ഞ ദിനാറിന് കൂടുതൽ രൂപ ലഭിക്കുമെന്നത് വിദേശത്തെ ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ വലിയൊരു നേട്ടമായി മാറുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ത്യയുമായി ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്കും ഈ നിരക്ക് ഗുണകരമാണ്.
ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയും അമേരിക്കൻ ഡോളറുമായുള്ള ദിനാറിന്റെ ദീർഘകാലമായുള്ള വിനിമയ ബന്ധവുമാണ് കറൻസിയുടെ ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ബഹ്‌റൈൻ ദിനാർ അതിന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്നത് നിക്ഷേപകർക്കിടയിലും വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.









