മനാമ: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റ് കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും കേന്ദ്ര സർക്കാർ പുലർത്തുന്ന കടുത്ത അവഗണനയുടെ തുടർച്ചയാണെന്ന് പ്രവാസി വെൽഫെയർ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്ന പ്രവാസികളെയും വികസന കാര്യങ്ങളിൽ കേരളത്തെയും പൂർണ്ണമായും തഴഞ്ഞ ബജറ്റാണ് ഇതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കോ വികസന ആവശ്യങ്ങൾക്കോ ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. പ്രവാസി പുനരധിവാസം, സാമൂഹിക സുരക്ഷ, പെൻഷൻ, ഇൻഷുറൻസ്, തൊഴിൽ നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ കേന്ദ്രം വീണ്ടും അവഗണിച്ചു. പ്രവാസികൾ അനുഭവിക്കുന്ന ദൈനംദിന പ്രശ്നങ്ങളിൽ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള ഗുരുതരമായ അനീതിയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ കഠിനാധ്വാനത്തിലൂടെ രാജ്യത്തെത്തുന്ന വിദേശനാണ്യത്തിന് അർഹമായ പരിഗണന നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറം മുഴുവൻ ജനതയെയും ഒന്നായി കണ്ടുകൊണ്ടുള്ള ക്ഷേമ പദ്ധതികൾ ബജറ്റിൽ ഉൾക്കൊള്ളിക്കണമെന്നും അവഗണനയുടെ സമീപനം അവസാനിപ്പിക്കണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.









