മനാമ: ഹോട്ടലിലും സൂപ്പർമാർക്കറ്റിലും കള്ളനോട്ട് നൽകി തട്ടിപ്പ് നടത്താൻ ശ്രമിച്ച 28 വയസ്സുകാരനായ ബഹ്‌റൈൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. 20 ദീനാറിന്റെ വ്യാജ നോട്ടുകൾ വിപണിയിൽ എത്തിക്കാൻ ശ്രമിച്ചതിനാണ് യുവാവ് പിടിയിലായത്.
ഒരു ഹോട്ടലിൽ മുറി വാടകയ്ക്ക് എടുക്കുന്നതിനായി യുവാവ് 20 ദീനാറിന്റെ നോട്ട് നൽകി. ബാക്കി 10 ദീനാർ തിരികെ വാങ്ങുകയും ചെയ്തു. എന്നാൽ യുവാവ് നൽകിയ നോട്ടിൽ സംശയം തോന്നിയ റിസപ്ഷനിസ്റ്റ് ഉടൻ തന്നെ ഹോട്ടൽ ഉടമയെ വിവരമറിയിച്ചു. പരിശോധനയിൽ നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം ഒരു സൂപ്പർമാർക്കറ്റിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. ഇതേ വ്യക്തി തന്നെ അവിടെ സാധനങ്ങൾ വാങ്ങിയ ശേഷം 20 ദീനാറിന്റെ കള്ളനോട്ട് നൽകി പണം നൽകാൻ ശ്രമിക്കുകയായിരുന്നു. സൂപ്പർമാർക്കറ്റ് ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതി വലയിലായത്.
അറസ്റ്റിലായ യുവാവിന്റെ പക്കൽ നിന്ന് സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ കള്ളനോട്ടുകൾ കണ്ടെടുത്തു. കൈവശമുള്ളത് കള്ളനോട്ടാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും വ്യക്തിപരമായ ലാഭത്തിന് വേണ്ടി മറ്റൊരാളിൽ നിന്ന് വാങ്ങി ഇത് വിപണിയിൽ ഉപയോഗിക്കാൻ ശ്രമിച്ചതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. സാധാരണക്കാരെ എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്ന തരത്തിൽ അസൽ നോട്ടിനോട് സാമ്യമുള്ളതായിരുന്നു ഇവയെന്ന് ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു.
2025-ൽ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ വ്യാജ കറൻസി ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ പ്രതി ബോധപൂർവ്വം ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിന്റെ വിധി വരുന്ന മാർച്ച് 17-ന് പ്രഖ്യാപിക്കും.









