മനാമ: ബഹ്‌റൈന്റെ സിവിൽ ഏവിയേഷൻ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘നാഷണൽ ഏവിയേഷൻ സ്ട്രാറ്റജി 2026–2027’ ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030-ന്റെ ഭാഗമായി ദേശീയ സമ്പദ്‌വ്യവസ്ഥയിൽ വ്യോമയാന മേഖലയുടെ പങ്ക് വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അവാൽ പ്രൈവറ്റ് ടെർമിനലിൽ നടന്ന ചടങ്ങിലാണ് പുതിയ തന്ത്രപ്രധാന പദ്ധതികൾക്ക് തുടക്കമിട്ടത്. നിലവിൽ 66 വിദേശ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ 2030-ഓടെ 100 എണ്ണമായി ഉയർത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ ആധുനിക ബിസിനസ്-ലോജിസ്റ്റിക്സ് കേന്ദ്രമായും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള (MRO) ആഗോള ഹബ്ബായും മാറ്റുന്നത് ഉൾപ്പെടെയുള്ള വിപുലമായ പദ്ധതികളാണ് ഇതിലുള്ളത്.
പദ്ധതിയുടെ ഭാഗമായി ‘ബിയോണ്ട് എയർലൈൻ’ (BeOnd Airline), ‘ദ ഹെലികോപ്റ്റർ കമ്പനി’ (THC) എന്നിവയുമായി മന്ത്രാലയം കരാറുകളിൽ ഒപ്പിട്ടു. മികച്ച ഭരണനിർവ്വഹണം, സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം, സ്വദേശി പ്രതിഭകളെ വാർത്തെടുക്കൽ എന്നീ മൂന്ന് തൂണുകളിലൂന്നിയാണ് ഈ ദൗത്യം നടപ്പിലാക്കുകയെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഹുസൈൻ അൽ ഷുഐൽ പറഞ്ഞു.









