മനാമ: ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും സീഫിലെ ദ ബ്രേക്കർ ടവറില്‍ താമസിച്ചിരുന്നവര്‍ ഇപ്പോഴും മുക്തരായിട്ടില്ല. താൽക്കാലിക താമസസ്ഥലങ്ങളിലേക്ക് മാറിയ പലരും പ്രധാനപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിനായി തകർന്ന കെട്ടിടത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പടരുകയും താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും വ്യക്തിഗത സാമഗ്രികൾ ശേഖരിക്കുന്നതിനുമായി ഇന്നലെ ഏതാനും താമസക്കാർ സ്ഥലത്തെത്തി.
“ഇരുപതാം നിലയിലുള്ള എന്റെ അപ്പാർട്ട്‌മെന്റ് പൂർണ്ണമായും നശിച്ചു. ആക്രമണം നടക്കുമ്പോൾ ഭാഗ്യവശാൽ ഞാൻ സാറിലുള്ള സഹോദരിയുടെ വീട്ടിൽ നോമ്പുതുറ ചടങ്ങിലായിരുന്നു. വാർത്തയിലൂടെയാണ് വിവരം അറിഞ്ഞത്. കത്തിയമർന്ന അപ്പാർട്ട്‌മെന്റിലെ ഫയർപ്രൂഫ് സേഫിനുള്ളിൽ എന്റെ രേഖകൾ സുരക്ഷിതമായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.”, മൂന്ന് വർഷമായി ഇവിടെ താമസിക്കുന്ന മൊയ്യിദ് മുഹമ്മദ് (40) പറഞ്ഞു.
മുപ്പത്തിമൂന്നാം നിലയിലെ ആഡംബര പെന്റ്ഹൗസ് കരാറുകാർ വൃത്തിയാക്കി വരികയാണ്. ബഹ്‌റൈനിലെ തന്നെ മികച്ച പെന്റ്ഹൗസുകളിൽ ഒന്നാണിത്. ഏകദേശം 500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ അപ്പാർട്ട്‌മെന്റിൽ പ്രതിമാസം 4,000 ദിനാറാണ് വാടക ഈടാക്കിയിരുന്നത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള സെദാർ കർട്ടൻസ് എന്ന സ്ഥാപനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. എങ്കിലും കെട്ടിടത്തിന്റെ അവസ്ഥ കാണുമ്പോൾ സങ്കടമുണ്ടെന്ന് ഉടമ മുഹമ്മദ് സെദാർ പറഞ്ഞു. കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കെട്ടിടം പഴയ നിലയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി നിർമ്മാണ കമ്പനിയായ ബിൻ ഫഖീഹ് അറിയിച്ചു. ഔദ്യോഗിക സാങ്കേതിക റിപ്പോർട്ടുകൾ ലഭിച്ചാലുടൻ ഉടമസ്ഥരുടെ അസോസിയേഷനുമായി ചേർന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് ഇൻസ്റ്റാഗ്രാമിലൂടെ അവർ വ്യക്തമാക്കി.









