മനാമ: മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ, സൗദി അറേബ്യൻ ഗ്രാൻഡ് പ്രി (F1 Grand Prix) മത്സരങ്ങൾ മാറ്റിവെച്ചു. ഫോർമുല വൺ മാനേജ്‌മെന്റും അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷനും (FIA) ചേർന്നാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
ഏപ്രിലിൽ ഈ മത്സരങ്ങൾക്ക് പകരം മറ്റ് വേദികളൊന്നും പരിഗണിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം നടക്കേണ്ടിയിരുന്ന ഫോർമുല 2, ഫോർമുല 3, എഫ് വൺ അക്കാദമി റൗണ്ടുകളും നിശ്ചയിച്ച സമയത്ത് നടക്കില്ല. ആരാധകരുടെയും സംഘാടകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു പ്രയാസകരമായ തീരുമാനമെടുത്തതെന്ന് ഫോർമുല വൺ സി.ഇ.ഒ സ്റ്റെഫാനോ ഡൊമെനിക്കാലി പറഞ്ഞു.
ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (BIC) ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫയും സൗദി മോട്ടോർ സ്പോർട്സ് കമ്പനിയും തീരുമാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമ്പോൾ മത്സരങ്ങൾ കൂടുതൽ ആവേശത്തോടെ തിരിച്ചെത്തുമെന്ന് എഫ്.ഐ.എ പ്രസിഡന്റ് മുഹമ്മദ് ബിൻ സുലൈം പ്രത്യാശ പ്രകടിപ്പിച്ചു.









