മനാമ: ബഹ്‌റൈനിലെ ആകെ ആരോഗ്യ സേവനങ്ങളുടെ ഏകദേശം 35 ശതമാനവും നല്‍കുന്നത് സ്വകാര്യ മേഖലയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ ജോലിഭാരം കുറയ്ക്കുന്നതില്‍ സ്വകാര്യ മേഖല മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് എം.പി. അഹമ്മദ് അല്‍ സല്ലൂം പറഞ്ഞു. നിലവിലെ അസാധാരണ സാഹചര്യത്തില്‍ മിക്ക സ്വകാര്യ ആശുപത്രികളും അടിയന്തര കേസുകള്‍ സൗജന്യമായി ചികിത്സിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും വിദഗ്ധരായ പ്രൊഫഷണലുകളെയും നൂതന സാങ്കേതികവിദ്യകളും ഈ മേഖലയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരിശ്രമങ്ങള്‍ രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും ബഹ്‌റൈനെ ഒരു പ്രാദേശിക മെഡിക്കല്‍ ഹബ്ബായി വളര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.
ദേശീയ പ്രതിബദ്ധതയുടെ ഭാഗമായി, പല സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള അടിയന്തര ചികിത്സാ കേസുകള്‍ ഏറ്റെടുക്കുകയും അവ സൗജന്യമായി ചികിത്സിക്കുകയും ചെയ്യുന്നുണ്ട്. 889 ലൈസന്‍സുള്ള സ്ഥാപനങ്ങളിലായി 15,000 ലധികം ജീവനക്കാരാണ് സ്വകാര്യ മേഖലയിലുള്ളത്. ഇതില്‍ ബഹ്‌റൈന്‍ സ്വദേശികള്‍ വലിയൊരു വിഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ സേവനങ്ങള്‍ തുടരുമ്പോഴും സ്വകാര്യ മേഖല വലിയ സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. യുദ്ധ സാഹചര്യങ്ങള്‍ കാരണമായുണ്ടായ പൂര്‍ണ്ണമായ അടച്ചുപൂട്ടലും, സുരക്ഷാ ആശങ്കകള്‍ മൂലം രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ഈ സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇത് ജീവനക്കാരുടെ ശമ്പളം, വിതരണക്കാര്‍ക്കുള്ള പണമടയ്ക്കല്‍, വായ്പാ തിരിച്ചടവ് എന്നിവയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മേഖലയെ നിലനിര്‍ത്തുന്നതിനായി താത്കാലിക പിന്തുണ നല്‍കണമെന്ന് അല്‍ സല്ലൂം ആവശ്യപ്പെട്ടു.









