small icons
small icons

ഉള്ളി ചാക്കുകളില്‍ ഒളിപ്പിച്ച് 1,035 കിലോ തംബാക്ക് കടത്താന്‍ ശ്രമം; ഏഷ്യന്‍ സ്വദേശിക്ക് തടവും ഭീമമായ പിഴയും

tambaku

മനാമ: ഉള്ളി കയറ്റുമതിയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ തംബാക്ക് ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച 40 വയസ്സുകാരനായ ഏഷ്യന്‍ സ്വദേശി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കീഴ്‌ക്കോടതി പ്രതിക്ക് മൂന്ന് വര്‍ഷം തടവും 3,985 ദിനാര്‍ പിഴയും വിധിച്ചു.

കൂടാതെ, കസ്റ്റംസ് നികുതി ഇനത്തിലും മറ്റ് പിഴകളിലുമായി 59,000 ദിനാറിലധികം തുക ഒടുക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. പിടിച്ചെടുത്ത മുഴുവന്‍ സാധനങ്ങളും കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചു.

തുറമുഖത്ത് നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം പുറത്തറിയുന്നത്. ഏഷ്യയില്‍ നിന്നെത്തിയ ഉള്ളി കയറ്റുമതിയില്‍ അസ്വാഭാവികത തോന്നിയ കസ്റ്റംസ് ഓഫീസര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. എക്‌സ്-റേ സ്‌ക്രീനിംഗിന് വിധേയമാക്കിയപ്പോഴാണ് ഉള്ളി ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പുകയില കണ്ടെത്തിയത്.

ഏകദേശം 1,035 കിലോഗ്രാം തൂക്കം വരുന്ന 11,110 പാക്കറ്റ് നിരോധിത പുകയിലയാണ് ഉള്ളി ചാക്കുകള്‍ക്കിടയില്‍ നിന്നും അധികൃതര്‍ കണ്ടെടുത്തത്. വളരെ ആസൂത്രിതമായാണ് ഈ കടത്ത് നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കസ്റ്റംസ് ബ്രോക്കറുടെ സഹായത്തോടെ വ്യാജ രേഖകള്‍ ചമച്ചാണ് പ്രതി ഉള്ളി ഇറക്കുമതി എന്ന പേരില്‍ പുകയില എത്തിക്കാന്‍ ശ്രമിച്ചത്. കൃത്യമായ വ്യാപാര ലൈസന്‍സ് ഇല്ലാതിരുന്നിട്ടും, പണം നല്‍കി മറ്റൊരു കമ്പനിയുടെ പേരില്‍ സാധനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൂടാതെ, നികുതിയും കസ്റ്റംസ് ഡ്യൂട്ടിയും വെട്ടിക്കാനായി വിദേശത്തുള്ള മറ്റ് ചിലരുടെ സഹായവും പ്രതി തേടിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഒരു സാധാരണ കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതി എന്ന് തോന്നിപ്പിക്കും വിധം നടത്തിയ ഈ വന്‍കിട കടത്ത് ശ്രമം കസ്റ്റംസ് അധികൃതരുടെ ജാഗ്രത മൂലമാണ് തടയാനായത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!