മനാമ: രാജ്യത്ത് വൻതോതിൽ മയക്കുമരുന്ന് വിൽപനയും കടത്തും നടത്താനുള്ള ശ്രമം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തി. 100 കിലോയിലധികം മരിജുവാനയും ഹാഷിഷും പിടിച്ചെടുത്ത ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റ്, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ഏകദേശം 15 ലക്ഷം ബഹ്‌റൈനി ദിനാർ വിലവരും.
ഇറാനിൽ നിന്ന് “ഡെഡ് മെയിൽ ഡ്രോപ്പ്” എന്ന രഹസ്യ രീതിയിലൂടെയാണ് മയക്കുമരുന്ന് ബഹ്‌റൈനിലേക്ക് കടത്തിയിരുന്നത്. ഇതേ രീതി തന്നെ ഉപയോഗിച്ചായിരുന്നു രാജ്യത്തിനുള്ളിലെ വിതരണവും. സി.ഐ.ഡി വിഭാഗം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
പ്രതികളിൽ നിന്ന് വിവിധ രാജ്യങ്ങളിലെ കറൻസികളും, മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. കൂടാതെ, ഇറാനിൽ നിന്ന് ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ബോട്ടുകളും അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.









