മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ധാരണയായി. ഔദ്യോഗിക സന്ദർശനത്തിനായി മനാമയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറെ തിങ്കളാഴ്ച ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ റോയൽ കോർട്ടിൽ സ്വീകരിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഉന്നതതല കൂടിക്കാഴ്ച.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പ്രത്യേക ആശംസകളും ബഹ്‌റൈന്റെ തുടർന്നുള്ള അഭിവൃദ്ധിക്കായുള്ള മംഗളങ്ങളും ഡോ. എസ്. ജയശങ്കർ ബഹ്‌റൈൻ രാജാവിനെ അറിയിച്ചു. ജയശങ്കർ മുഖേന ഇന്ത്യൻ ഭരണനേതൃത്വത്തിനും ജനങ്ങൾക്കും ബഹ്‌റൈൻ രാജാവും തന്റെ ആശംസകൾ കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പതിറ്റാണ്ടുകളായി പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ധാരണയിലും കെട്ടിപ്പടുത്തതാണ് ഇന്ത്യ-ബഹ്‌റൈൻ ബന്ധമെന്നും അത് തന്ത്രപരവും ആഴത്തിൽ വേരൂന്നിയതുമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വിശേഷിപ്പിച്ചു.

അടുത്തിടെയുണ്ടായ ഇറാനിയൻ നിയമലംഘനങ്ങൾക്കെതിരെ ഇന്ത്യ ബഹ്‌റൈനോട് പ്രകടിപ്പിച്ച ഐക്യദാർഢ്യത്തെയും പിന്തുണയെയും രാജാവ് പ്രത്യേകം അഭിനന്ദിച്ചു. പ്രാദേശിക സുരക്ഷയും ആഗോള സമാധാനവും ഉയർത്തിപ്പിടിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് ഇന്ത്യ നടത്തുന്ന വിപുലമായ ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനായി നിലവിൽ നടക്കുന്ന ശ്രമങ്ങൾ ഉൾപ്പെടെ, ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യമുള്ള പ്രാദേശിക, അന്തർദ്ദേശീയ വികാസങ്ങളും ചർച്ചകളിൽ വിഷയമായി.
എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബഹ്‌റൈൻ രാജാവ് വഹിക്കുന്ന പങ്കിനെ മന്ത്രി ജയശങ്കർ പ്രശംസിച്ചു. തന്റെ സന്ദർശന വേളയിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ സമൂഹവുമായി സംവാദം തന്റെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്‌റൈൻ രാജ്യവും തമ്മിലുള്ള സുപ്രധാനമായ ഒരു പാലമായി വർത്തിക്കുന്നതിൽ പ്രവാസി സമൂഹത്തിന്റെ സംഭാവനകളെ അദ്ദേഹം എടുത്തുപറയുകയും അഭിനന്ദിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും അദ്ദേഹം നേരിട്ട് ശ്രവിച്ചു.









