മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അടിയന്തരയോഗം ചേര്‍ന്നു. വൈറസ് പടരുന്നത് തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടിക്രമങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച നടത്തി. ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് കമ്മറ്റിയുടെ തലവനായ ഉസ്മാഹ് ബിന്‍ അബ്ദുള്ള അല്‍ അബ്സിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കൊറോണയെ പ്രതിരോധിക്കാം എന്ന ക്യാംപെയ്നിന്റെ തുടര്‍പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്.
പ്രവാസികളും രാജ്യത്തെ പൗരന്മാരും ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചതായി നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്ത് തൊഴിലെടുക്കുന്ന വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ഉള്‍പ്പെടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കുകയാണ് എല്‍.എം.ആര്.എ യുടെ ആദ്യ ലക്ഷ്യം. അതിനായി വിവിധ ഭാഷകള്‍ തയ്യാറാക്കിയ സന്ദേശങ്ങള്‍ ഉടന്‍ മൊബൈലിലൂടെ കൈമാറും.
കൂടുതൽ വായിക്കാം: എന്താണ് കൊറോണ വൈറസ്? എങ്ങനെ പ്രതിരോധിക്കാം; വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദേശങ്ങൾ വായിക്കാം.
വീടുകളില്‍ ജോലി ചെയ്യുന്നവര്‍ എല്ലാവരും തന്നെ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകണമെന്ന് യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നെത്തിയ 8 പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വാര്‍ഡുകളില്‍ ഇവര്‍ക്കുള്ള ചികിത്സ പുരോഗമിക്കുകയാണ്.