മനാമ: കേരളീയ സമാജം ചാര്‍ട്ടേഡ് വിമാനത്തിലക്കേുള്ള ബുക്കിംഗ് പൂര്‍ത്തിയായി. നിലവില്‍ മൂന്ന് വിമാനത്തിനുള്ള ബുക്കിംഗ് പൂര്‍ത്തായി കഴിഞ്ഞതായും കൂടുതല്‍ ബുക്കിംഗ് ഈ ഘട്ടത്തിലുണ്ടാകില്ലെന്നും ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വ്യക്തമാക്കി. മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഒരു വിമാനത്തിൽ 169 പേരെ വച്ച് 507 പേരെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
അതേസമയം ചാര്‍ട്ടേഡ് വിമാനത്തിനുള്ള അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. യാത്രക്കാരുടെ പട്ടികയും പാസ്‌പോര്‍ട്ട് വിവരങ്ങളും കേന്ദ്രത്തിന് സമര്‍പ്പിച്ച ശേഷം മറ്റു നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശേഷമാവും അന്തിമ അനുമതി ലഭിക്കുക. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളുടെ അനുമതിക്കായും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ പുന:സ്ഥാപിക്കാനുമായി വ്യോമയാന, വിദേശ കാര്യ വകുപ്പുകളുമായി നിരന്തരം ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ വിവരങ്ങള്‍ പൊതുജനത്തെ അറിയിക്കുകയും നിര്‍ത്തിവെച്ച ബുക്കിംഗ് പുനരാരംഭിക്കുകയും ചെയ്യുന്നതാണ്. സാമൂഹിക അകലം അടക്കം മുഴുവന്‍ സാമൂഹികാരോഗ്യ നിയമങ്ങളും പാലിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സഹായിച്ച സമാജം എക്‌സിക്യൂട്ടിവ് അംഗങ്ങളെയും വളണ്ടിയര്‍ കമ്മിറ്റിയടക്കമുള്ള സബ്ബ് കമ്മിറ്റികളെയും അനുമോദിക്കുന്നതായും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.