റിയാദ്: സൗദിയിലെ നജ്റാന്‍ വിമാനത്താവളത്തിന് നേരെ ഇന്നലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് സൗദി സുരക്ഷാ സേന തകർത്തു. സാധാരണക്കാരായ സൗദികളും വിദേശികളും ഉള്ള സ്ഥലത്തേക്കാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആക്രമണം നടന്നത്.
72 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമാക്കി നടത്തിയ മൂന്നാമത്തെ ഡ്രോണ്‍ ആക്രമണമാണിത്. ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. പുണ്യനഗരങ്ങളായ മക്കയും മദീനയും ലക്ഷ്യം വെച്ച് നേരത്തെ ഹൂതികള്‍ വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചെന്ന് സൗദി ആരോപിച്ചിരുന്നു.