മനാമ: വ്യാപാര സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന ശക്തമാക്കി. കമേഴ്സ്യൽ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും ആരോഗ്യ, മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്നും മനസ്സിലാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. അനധികൃത തൊഴിലാളികളെ കണ്ടെത്താനും നടപടി സ്വീകരിക്കുന്നുണ്ട്. വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് നടത്തുന്ന പരിശോധനയിലൂടെ നിയമ ലംഘനങ്ങൾ തടഞ്ഞ് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താനാണ് ശ്രമം. ഇതിൻറെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥാപനങ്ങൾ പരിശോധിച്ചു.
വരും ദിവസങ്ങളിലും സംയുക്ത പരിശോധന തുടരുമെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഖാലിദ് അബ്ദുൽ റഹ്മാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം, പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ കാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. നിയമ ലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് 17506055 എന്ന എൽ.എം.ആർ.എയുടെ കാൾ സെൻറർ നമ്പറിൽ അറിയിക്കാവുന്നതാണ്.