മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന വ്യവസ്ഥയിൽ നിന്നും ആറു വയസ്സിനു താഴെയുള്ള കുട്ടികളെ ഒഴിവാക്കിയതായി ഗൾഫ് എയർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സമാനമായ തീരുമാനം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന തീരുമാനം ഗൾഫ് എയർ പിൻവലിച്ചത്.
Passengers boarding from India, Pakistan and Bangladesh regardless of final destination are required to have a printed negative PCR certificate with a QR code and is valid for 48 hours prior to departure. Passengers that are 6 years and below are exempt from testing. pic.twitter.com/LU8xEZE0AH
— Gulf Air (@GulfAir) April 28, 2021
ഏപ്രിൽ 27 ചൊവ്വാഴ്ച മുതലാണ് ബഹ്റൈൻ യാത്രക്കാർക്കുള്ള പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് അംഗീകൃത സെൻററുകളിൽ നിന്നും 48 മണിക്കുറിനുള്ളിൽ എടുത്ത ക്യൂ.ആർ കോഡോട് കൂടിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നിബന്ധന.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. കുട്ടികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണോ എന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എയർ ഇന്ത്യയും ഇപ്പോൾ ഗൾഫ് എയർ അധികൃതരും രംഗത്തെത്തിയത്. കുടുംബമായി മടങ്ങി വരാനിരിക്കുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണ് ഇതോടെ രണ്ട് എയർലൈനുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.